ചങ്ങനാശേരി: തൃക്കൊടിത്താനം മുരിങ്ങവന മനുമാത്യു (33) കുത്തേറ്റുമരിച്ച സംഭവത്തി ല്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍. തൃക്കൊടിത്താനം പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം കോട്ടമുറി ആലുംമൂട്ടില്‍ നിഥിന് ജോസഫ്(29), ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബ്സ്റ്റിയന്‍(22), നാലുകോടി കൊല്ലാപുരം കടുത്താനം അര്ജുന്(22), തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചെറുവേലിപറമ്പില്‍ സൂരജ് സോമന്(25), കുരിശൂംമൂട് അറയ്ക്കല്‍ ബിനു സിബിച്ചന്(23), കോട്ടയം കാരാപ്പുഴ തിരുവാതുക്കല്‍ വാഴേപ്പറമ്പില്‍ ഷമീര്‍ ഹുസൈന്(29) എന്നിവരാണ് അറസ്റ്റിലായത്.
സിനിമ ടിക്കറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പെരുന്ന സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയായില്വെച്ച് മനുവിനു കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ പ്രതികളില്‍ രണ്ടുപേര്‍ക്കും കത്തികൊണ്ട് മുറിവേറ്റിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മരിച്ച മനു മാത്യുവും സംഘവും ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ പുലിമുരുകന് സിനിമ കാണുന്നതിന് പെരുന്ന അഭിനയ തീയറ്ററിലെത്തി. രാത്രി എട്ടുമണിയായിട്ടും ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല. ഇതിനിടയില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവരുമായി ഏറ്റുമുട്ടലുണ്ടായി. ടിക്കറ്റ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് മനുവും സംഘവും പെരുന്ന ബസ് സ്റ്റാന്‍ഡില്‍ കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ വാഹനം എടുക്കാന്‍ എത്തി. മനുവിന്റെ കാറിനു പിന്നിലായിരുന്നു നിഥിന് ജോസഫിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മനുവിന്റെ കാര്‍ എടുക്കുന്നതിനായി നിഥിന്റെ വണ്ടി മാറ്റണമെന്ന് മനു ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഷമീര്‍ ഒഴികെ നിഥിനൊപ്പം ഉണ്ടായിരുന്നവര്‍ മനുവിന്റെ സംഘവുമായി ഏറ്റുമുട്ടി. മരിച്ച മനുവും സൂരജും തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്. ഇവര്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടയില്‍ സിജോയുടെ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മനുവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ബൈക്കുകള്‍ക്കിടയില്‍ വീണ മനുവിനെ നിഥിനും മറ്റൊരാളും ചേര്‍ന്ന് പെരുന്നയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിഥിനും മനുവുമായി വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
ജനപ്രതിനിധിയെന്ന നിലയില്‍ വിവരം യഥാസമയം പൊലീസില്‍ അറിയിക്കാത്തിരുന്നതിനും വിഷയം ഉണ്ടാവുന്നത് തടയാന്‍ ശ്രമിക്കാത്തതിനെതിരെയും നിഥിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവശേഷം നിഥിന് ഷെമീറിനെ കോട്ടയത്തു നിന്നും വിളിച്ചു വരുത്തി മറ്റ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കി. പ്രതികളുമായി കോട്ടയത്തേക്കു തിരിച്ച ഷെമീര്‍ ഇവിടെയുള്ള പരിചയക്കാരന്റെ കൈയ്യില്‍ നിന്നും 5000 രൂപയും വാങ്ങി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിയ്ക്കുമ്പോള്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്റ പരിധിയില്‍ രാത്രി പെട്രോളിങ് നടത്തിവന്ന പോള്‍ എന്ന പൊലീസുകാരന്റെ നേതൃത്വത്തിലുള്ള സംഘം സംശയായാസ്പദമായി പിടികൂടുകയായിരുന്നു. കുത്തിക്കൊലപ്പെടുത്തി പ്രതികള്‍ രക്ഷപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി രാമചന്ദ്രന്റെ നേതൃത്വത്തില്‍ എല്ലാ സ്റ്റേഷനുകളിലേയ്ക്കും വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടയാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയുടെയും ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്തിന്റെയും നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനുവിനെ ആശുപത്രിയിലെത്തിച്ച ശേഷം സ്റ്റേഷനിലെത്തിയ നിഥിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഥിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: