കുറവിലങ്ങാട്: തിരുവല്ല – കിടങ്ങൂര്‍ വഴി-അങ്കമാലി ഡോ. കെ.ആര്.നാരായണന് സ്മാരക മാതൃക ഹൈവേ റോഡില്‍ വാഹന അപകടങ്ങള്‍ പതിവായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്ന് പ്രവൃത്തിക്കുന്നില്ലയെന്ന ആക്ഷേപം ശക്തമായി.
കിടങ്ങൂര്‍ മുതല്‍ കൂത്താട്ടുകുളം വരെ റോഡ് ഉന്നത നിലവാരത്തില്‍ ടാറിംഗ് ചെയ്തുവെങ്കിലും ടാറിംഗ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ ടാറിംഗ് പൊളിഞ്ഞ് കുഴി രൂപപ്പെട്ടുവെങ്കിലും പൊതുമരാമത്ത് ചില പൊടിക്കൈകളാല്‍ കുഴി അടച്ചുവെങ്കിലും ഗര്‍ത്തമായി മാറിയതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. ഹൈവേ റോഡായി രണ്ട് തവണ ഉദ്ഘാടനം നടത്തിയ കിടങ്ങൂര്‍-അങ്കമാലി റോഡിന്റെ പല ഭാഗങ്ങളില്‍ പൊതുമരാമത്ത് നിയമങ്ങള്‍ അനുസരിച്ചുള്ള വീതി എടുക്കാതെയാണ് ജനപ്രതിനിധിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതെന്ന് വ്യാപക പരാതി സര്‍ക്കാരിന് നാട്ടുകാര്‍ നല്‍കിയിരുന്നു.
ഇപ്പോള്‍ പല സ്ഥലങ്ങളിലും റോഡിന്റെ ഇരുവശങ്ങളില്‍ പള്ളയും കാടുമായി കാല്‍നടയാത്രപോലും ദുഷ്കരമായി. പ്രധാന വളവുകളില്‍ പള്ളപിടിച്ചതുമൂലം എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാത്തതുമൂലം അപകടങ്ങള്‍ തുടര്‍കഥയാവുകയാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു.
റോഡുകള്‍ ഉന്നതനിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലേയും കാടും പള്ളയുംവെട്ടി വാഹനയാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷിതമൊരുക്കുവാന് അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: