ആംസ്റ്റര്‍ഡാം: ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, ഫറോ ഐലന്‍ഡിനെതിരെ ഗോളുകൊണ്ട് ആറാട്ട് നടത്തിയപ്പോള്‍, ഫ്രാന്‍സ് കരുത്തരായ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചു. സ്പെയിന്, ഇറ്റലി, സ്വീഡന്, ബെല്‍ജിയം, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകളും ജയം നുകര്‍ന്നു.
കഴിഞ്ഞ കളിയിലേതു പോലെ ഗോള്‍ വര്‍ഷം നടത്തിയ പോര്‍ച്ചുഗല്‍, ഗ്രൂപ്പ് ബിയില്‍ ഫറോ ഐലന്‍ഡിനെ എതിരില്ലാത്ത ആറു ഗോളിന് മുക്കി. ആന്ദ്രെ സില്‍വയുടെ ഹാട്രിക്ക് സവിശേഷത. 12, 22, 37 മിനിറ്റുകളില്‍ സില്‍വ ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും (65), ഇഞ്ചുറി ടൈമില്‍ ജോവൊ മൗടീഞ്ഞൊ, ജോവൊ കാന്‍സെലൊ എന്നിവരും സ്കോര്‍ ചെയ്തതോടെ പറങ്കികളുടെ ജയം ആധികാരികം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹംഗറി എതിരില്ലാത്ത രണ്ടു ഗോളിന് ലാത്വിയയെ കീഴടക്കി. ആദം ഗ്യുര്സ്കൊ, ആദം സലായി സ്കോറര്‍മാര്‍. സ്വിറ്റ്സര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ടു ഗോളിന് അന്‍ഡോറയെയും തോല്‍പ്പിച്ചു. ഫാബിയന്‍ സ്കീര്‍, അദ്മീര്‍ മെഹ്മെദി സ്വിസ് പടയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍, അലക്സാണ്ടര്‍ മാര്‍ട്ടിനസ് അന്‍ഡോറയുടെ ആശ്വാസം. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റോടെ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാമത്. ആറു പോയിന്റുള്ള പോര്‍ച്ചുഗല്‍ രണ്ടാമത്.
ഗ്രൂപ്പ് എയില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സ് ഒരു ഗോളിനാണ് നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചത്. 30ാം മിനിറ്റില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബ സ്കോറര്‍. മറ്റൊരു മത്സരത്തില്‍ സ്വീഡന് 3-0ന് ബള്‍ഗേറിയയെ കീഴടക്കി. ഒല ടൊവൊനെന്, ഓസ്കര് ഹില്ജെമെക്ക്, വിക്റ്റര്‍ നില്‍സണ്‍ ഗോള്‍ നേടി. മൂന്നാം മത്സരത്തില്‍ ബലാറസും ലക്സംബര്‍ഗും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പില്‍ ഏഴു പോയിന്റ് വീതം നേടി ഫ്രാന്‍സും സ്വീഡനും ആദ്യ സ്ഥാനങ്ങളില്‍. നാലു പോയിന്റുള്ള നെതര്‍ലന്‍ഡ്സ് പിന്നാലെ.
ഗ്രൂപ്പ് എച്ചില് ബെല്‍ജിയത്തിനും മിന്നും ജയം. ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്തു അവര്‍. ക്രിസ്റ്റ്യന്‍ ബെന്ടെക്കിന്റെ ഹാട്രിക്കില്‍ വന്‍ ജയം. ഒന്നാം മിനിറ്റില്‍ ലക്ഷ്യം കണ്ട ബെന്ടെക്ക്, 43, 56 മിനിറ്റുകളിലും ഗോള്‍ നേടി. അലെക്സ് വിറ്റ്സെല്‍ (19), ഡ്രൈസ് മെര്‍ട്ടെന്‍സ് (51), എദന് ഹസാര്‍ഡ് (79) മറ്റു സ്കോറര്‍മാര്‍.
മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഗ്രീസിനും ജയം. എസ്തോണിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. വാസിലിസ് ടൊറൊദിസ്, കോണ്‍സ്റ്റന്റിനോസ് സ്റ്റഫിലിദിസ് എന്നിവര്‍ സ്കോറര്‍മാര്‍. ബോസ്നിയ ഹെര്‍സെഗോവിന 2-0ന് സൈപ്രസിനെ കീഴടക്കി. എഡിന് സാക്കൊയുടെ ഇരട്ട ഗോളില്‍ ജയം. ഗ്രൂപ്പില്‍ ബെല്‍ജിയത്തിനും ഗ്രീസിനും ഒമ്പത് പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ബെല്‍ജിയം മുന്നില്‍. ബോസ്നിയക്ക് ആറു പോയിന്റ്.
ഗ്രൂപ്പ് ജിയില്‍ അല്‍ബേനിയയെ കീഴടക്കാന്‍ സ്പെയിനിന് ഏറെ വിയര്‍ക്കേണ്ടിവന്നു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 55ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയും, 63ാം മിനിറ്റില്‍ നോളിറ്റോയുമാണ് ലക്ഷ്യം കണ്ടത്. മുന്‍ ചാമ്പ്യന്‍ ഇറ്റലിയും കഷ്ടിച്ച് കടന്നുകൂടി.
മാസിഡോണിയയെ 3-2ന് കീഴടക്കി അസൂറികള്‍. 24ാം മിനിറ്റില്‍ ആന്ദ്രെ ബെലോടെല്ലിയിലൂടെ മുന്നിലെത്തിയ ഇറ്റലിക്കെതിരെ 57ാം മിനിറ്റില്‍ ഇലിയ നെസ്റ്റൊറൊവ്സ്കിയും രണ്ട് മിനിറ്റിനു ശേഷം ഫെര്‍ഹാന്‍ ഹസാനിയും നേടിയ ഗോളുകളില്‍ ആധിപത്യം നേടി മാസിഡോണിയ. ക്രിസ് ഇമ്മൊബെലിന്റെ ഇരട്ട പ്രഹരമാണ് മുന്‍ ചാമ്പ്യന്മാരെ കാത്തത്. 75, 90 മിനിറ്റുകളില്‍ ഇമ്മൊബെല് ലക്ഷ്യം കണ്ടു.
മൂന്നാം മത്സരത്തില്‍ ഇസ്രയേല്‍ 2-1ന് ലിച്ച്റ്റെന്സ്റ്റെയ്നെ കീഴടക്കി. ടോമെര് ഹെമദിന്റെ ഇരട്ട ഗോളില്‍ ജയം. മാക്സിമലിയന് ഗൊപ്പെല് ലിച്ച്റ്റെന്സ്റ്റെയ്ന്റെ ആശ്വാസം. ഏഴു പോയിന്റ് വീതമുള്ള സ്പെയിനും ഇറ്റലിയും മുന്നില്‍. അല്‍ബേനിയയ്ക്കും ഇസ്രയേലിനും ആറു പോയിന്റ് വീതം.
ഗ്രൂപ്പ് ഡിയില്‍ അയര്‍ലന്‍ഡ് 3-1ന് മള്‍ഡോവയെ തോല്‍പ്പിച്ചു. ജയിംസ് മക്ക്ലീനിന്റെ ഇരട്ട ഗോളില്‍ ജയം. രണ്ടാം മിനിറ്റില്‍ ഷെയ്ന് ലോങ്ങിലൂടെ മുന്നിലെത്തിയ ഐറിഷ് പടയ്ക്കായി 69, 79 മിനിറ്റുകളിലാണ് മക്ക്ലീന്‍ ലക്ഷ്യം കണ്ടത്. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ സെര്‍ബിയ 3-2ന് ഓസ്ട്രിയയെ കീഴടക്കിയപ്പോള്‍, വെയ്ല്‍സ്-ജോര്‍ജിയയുമായി സമനിലയില്‍ പിരിഞ്ഞു (1-1).
ഓസ്ട്രേലിയ-ജപ്പാന് സമാസമം
മെല്‍ബണ്‍: ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഓസ്ട്രേലിയയും ജപ്പാനും സമനിലയില്‍ പിരിഞ്ഞു. അഞ്ചാം മിനിറ്റില്‍ ഗെങ്കി ഹരാഗുച്ചിയിലൂടെ മുന്നിലെത്തിയ ജപ്പാനെ, 52ാം മിനിറ്റില്‍ മിലെ ജെദിങ്കിലൂടെ പിടിച്ചുനിര്‍ത്തി ഓസ്ട്രേലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: