കാട്ടാക്കട: സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷന് പരിധിയില്‍ പേരേക്കോണം കളിവിളാകം മണ്ണാംങ്കോണം കാക്കപ്പെട്ടിപ്പാറയുടെ അടിവാരത്തുനിന്നാണ് തിങ്കളാഴ്ച ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തിയത്.
മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ മാംസ ഭാഗങ്ങള്‍ ദ്രവിച്ച് അസ്ഥികൂടമായി മാറിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. തലയോട്ടി, വാരിയെല്ലുകള്‍, കൈകാലുകളുടെ അസ്ഥി എന്നിവ ചിതറികിടക്കുകയായിരുന്നു. വാരിയെല്ലുകളില്‍ ചിലത് കണ്ടെത്താനായിട്ടില്ല. ഇവിടെ നിന്നു ലഭിച്ച തലമുടിയുടെ പരിശോധനയില്‍ ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റേതാകാം അസ്ഥികൂടമെന്ന് പോലീസ് വിലയിരുത്തുന്നു. കാട്ടുപന്നികള്‍ അസ്ഥികൂടം കുത്തി മറിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ എസ്റ്റേറ്റിലും പരിസര പ്രദേശത്തും ആള്‍പാര്‍പ്പില്ല. സഹദേവ പണിക്കര്‍ എന്നയാളുടേതാണ് എസ്റ്റേറ്റ്.
സമീപ പ്രദേശത്തുനിന്ന് അടുത്തിടെ അപ്രത്യക്ഷരായവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. സയന്റിഫിക് പരിശോധനയിലൂ
ടെ മാത്രമെ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിയാന്‍ സാധിക്കു. പോലീസ് സംശയിക്കുന്ന, അടുത്തിടെ കാണാതായവരെ ചുറ്റിപറ്റിയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ കുറിച്ചി സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരന്റെ അസ്ഥികൂടമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഈ എസ്റ്റേറ്റിനു സമീപത്തെ പാറമുകളില്‍ താമസിച്ചിരുന്ന കുറിച്ചി സ്വദേശിയെ നാലുമാസങ്ങള്‍ക്കു മുമ്പാണ് കാണാതായത്. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇയാളെകുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധനയില്‍ ആദ്യ പരിഗണന ഇയാള്ക്കാണെന്നതാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്ഐ കിരണ്‍, ഫോറിന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിരുന്നു. അസ്ഥികൂടം ശാസ്ത്രീയ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലെ ഫോറിന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നു ദിവസം കഴിഞ്ഞ് പരിശോധന ഫലം കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവു.
ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ആര്യനാട് സിഐ അനില്‍കുമാര്‍ 2010ല്‍ കാട്ടാക്കട സിഐ ആയിരുന്നപ്പോള്‍ സമാനരീതിയില്‍ നെട്ടുകാല്‍തേരിയില്‍ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ അത് സുഹറാബീവി എന്ന സ്ത്രീയുടേതാണെന്നും അതൊരു കൊലപാതകമാണെന്നും അന്ന് പോലീസ് കണ്ടെത്തിയിരുന്നു. അനില്‍കുമാറിനായിരുന്നു അന്നും അന്വേഷണ ചുമതല. ഈ കേസില്‍ കൊലപാതകം നടത്തിയയാള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനും പോലീസിന് അന്ന് കഴിഞ്ഞിരുന്നു. ഈ അന്വേഷണത്തിലും പോലീസിന് ആത്മവിശ്വാസം നല്‍കുന്നത് തെളിയിക്കപ്പെടാന്‍ കഴിഞ്ഞ സുഹറാബീവി കേസാണ്.
കാട്ടാക്കടയില്‍ നിന്നും കാട്ടുമരുന്നുകള്‍ ശേഖരിക്കാന്‍ എത്തിയ ചിലരാണ് അസ്ഥികൂടം ആദ്യം കണ്ടത്. അസ്ഥികൂടം കണ്ട് ഭയന്ന ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ പറഞ്ഞ വിവരമനുസരിച്ച് നാട്ടുകാര്‍ സ്ഥലത്തെത്തി. സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനേയും ജനപ്രതിനിധികളേയും അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: