കൊച്ചി: സംഗീത വിദ്യാലയത്തിന്റെ ഭൂമിക്കാര്യത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തി, മുഖ്യമന്ത്രി പിണറായി വിജയനെ പറഞ്ഞുപറ്റിക്കുകയായിരുന്നു എന്ന് വ്യക്തമായി. ‘ജന്മഭൂമി’ക്ക് കിട്ടിയ രേഖയനുസരിച്ച്, അംജദ് അലിഖാന്റെ സംഗീത വിദ്യാലയത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടില്ല.
വിദ്യാലയത്തിന് നല്കിയ രണ്ടേക്കര്‍ ഭൂമി ടൂറിസം വകുപ്പ് തിരിച്ചെടുത്തു എന്നാണ്, മൂര്‍ത്തി ‘മനോരമ’യില്‍ എഴുതിയതും, ‘മനോരമ’ അദ്ദേഹത്തിനുവേണ്ടി സ്വയം എഴുതിയതും. ഇങ്ങനെയൊരു സംഭവമില്ലെന്ന്, ടൂറിസം മന്ത്രി എ.സി.മൊയ്തീനും ടൂറിസം സെക്രട്ടറി ഡോ.വി.വേണുവും ‘ജന്മഭൂമി’യോടു പറഞ്ഞിരുന്നു. കള്ളങ്ങളില്‍ കെട്ടിപ്പടുത്തതാണ്, സ്വജീവിതമെന്ന് മൂര്‍ത്തി ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു.
ഫെബ്രുവരി 18 നാണ്, ഈ രണ്ടേക്കര്‍ സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പില്‍ നിന്നുണ്ടായത് (GOM(MS) 127/2016/R-D) കടകംപള്ളി വില്ലേജില്‍ വേളിയിലുള്ള സര്‍വേ നമ്പര്‍ 2856 ലെ 25 ഏക്കറില്‍പെട്ട രണ്ടേക്കര്‍ അംജദ് അലിഖാന്റെ രാജ്യാന്തര നിലവാരത്തിലുള്ള സ്കൂളിന് നല്കാന് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നു, എന്നാണുത്തരവ്. ഇതുസംബന്ധിച്ച അവസാന ഉത്തരവ് പിന്നീടുണ്ടാകും എന്നുമാത്രമേ, ഈ ഉത്തരവിലുള്ളൂ. അത് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഭൂമി കൈമാറ്റം ചെയ്യാനുള്ള നിര്‍ദ്ദേശം നല്കിയ ശേഷമായിരിക്കും.
റോഡിന് ഇരുവശവുമായി ടൂറിസം വകുപ്പ് ഏറ്റെടുത്ത ഈ ഭൂമി റവന്യൂ/ടൂറിസം വകുപ്പുദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിക്കണം; സര്‍വേ നടത്തണം. തുടര്‍ന്നുള്ള നടപടികള്‍ കലക്ടര്‍ എടുക്കുകയും കൈമാറ്റ നിര്‍ദ്ദേശം, സ്കെച്ച്, മഹസ്സര്‍ തുടങ്ങി എല്ലാ രേഖകളും സഹിതം അടിയന്തരമായി സമര്‍പ്പിക്കുകയും വേണമെന്ന്, റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി വിശ്വാസ് മേത്ത ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.
ഭൂമി വിട്ടുകൊടുത്തതായുള്ള ഉത്തരവ് ‘ജന്മഭൂമി’ കൃഷ്ണമൂര്‍ത്തിയോടു ചോദിച്ചെങ്കിലും, അദ്ദേഹം ‘മനോരമ’യെ ചാരി ഒഴിയുകയായിരുന്നു.
ഈ ഉത്തരവ് വന്നത് 2016 ഫെബ്രുവരിയിലാണ്. എന്നാല്‍, മൂര്‍ത്തി ചെയര്‍മാനായിരുന്ന സംഗീത നാടക അക്കാദമിയുടെ ഔദ്യോഗിക ജേര്‍ണല്‍ ആയ ‘കേളി’യുടെ 2015 ഡിസംബര്‍- ജനുവരി ലക്കത്തില്‍ തന്നെ, ഇങ്ങനെ ഒരു പ്രഖ്യാപന പരസ്യം അച്ചടിച്ചിരുന്നു: ”ഇന്ത്യയിലാദ്യമായി ഒരു അന്താരാഷ്ട്ര സംഗീത വിദ്യാലയം Utad Amjad Ali Khan Inter national School of Music അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്.”
അപ്പോള്‍, അലിഖാന്റെ നേതൃത്വത്തില്‍ അല്ല; അക്കാദമിയുടെ നേതൃത്വത്തില്‍!
അക്കാദമി ഭരണസമിതി ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടേയില്ല; അക്കാദമിക്ക് അതിന് അവകാശമോ അര്‍ഹതയോ സര്‍ക്കാരിന്റെ നീട്ടോ അധികാരമോ ഇല്ല- തോന്ന്യാസത്തിന്റെ മൂര്‍ത്തീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: