സ്റ്റോക്ക്ഹോം: സിറിയയില്‍ പിറന്ന അഡോണിസിനെപ്പോലെ, ഒരു വിവാദ എഴുത്തുകാരന് സാഹിത്യ നൊബേല്‍ കിട്ടാം എന്ന് അഭ്യൂഹം പരക്കുന്നു; നാളെയാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം.
വിവരം സ്വീഡിഷ് അക്കാദമിയില്‍ നിന്ന് ചോരുകയില്ല. അകത്ത്, എഴുത്തുകാര്‍ക്ക് കോഡ് പേരുകളും കൃത്രിമ പുസ്തക കവറുകളും ഒക്കെയാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് വിവരമറിയാം. ഇക്കുറി സാഹിത്യ നൊബേല്‍ വൈകുന്നത്, തര്‍ക്കം കാരണമാണെന്നും പറയപ്പെടുന്നു. അക്കാദമിയിലെ 18 അംഗങ്ങള്‍ എഴുത്തുകാരന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്തു വൈകുന്നതാകാം.
രാഷ്ട്രീയ ഇസ്ലാമിനെ സംബന്ധിച്ച രാഷ്ട്രീയ രചനയാണ്, ഒടുവില്‍ അഡോണിസില്‍ നിന്നുണ്ടായത്. അഭിപ്രായ ഭിന്നത ലക്ഷണമാണെങ്കില്‍, സാല്മന് റുഷ്ദി പരിഗണനയില്‍ വന്നിട്ടുണ്ടാകാം. കഴിഞ്ഞ മാര്‍ച്ചില്‍, റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനെതിരായ ഫത്വയെ അക്കാദമി വിമര്‍ശിച്ചിരുന്നു. എന്‍ഗുഗി വാ തിയോംഗോ (കെനിയ), ഡോണ്‍ ഡില്ലോ, ജോയ്സ് കരോള്‍ ഓട്സ് (യുഎസ്), ഹറുകി മുറാകാമി (ജപ്പാന്), ജോണ്‍ ഫോസ്സെ (നോര്‍വേ), ഡേവിഡ് ഗ്രോസ്മാന് (ഇസ്രയേല്‍), എലീനാ ഫെറാന്റെ (ഇറ്റലി) എന്നീ പേരുകള്‍ പ്രചരിക്കുന്നു. അഞ്ചുപേരുള്ള ഒരു രഹസ്യ ചുരുക്കപ്പട്ടിക മേയില്‍ ആയി എന്നും പറയുന്നു.
1901 മുതല്‍ ഇന്നുവരെ 14 വനിതകള്‍ക്കേ നൊബേല്‍ സാഹിത്യ സമ്മാനം കിട്ടിയിട്ടുള്ളൂ; 98 എണ്ണം പുരുഷന്മാര്ക്കായിരുന്നു. അമേരിക്കയില്‍നിന്ന് ഒടുവില്‍ നൊബേല്‍ കിട്ടിയത്, 1993 ല്‍ ടോണി മോറിസണാണ്.
ഇപ്പോള്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നുമായിരിക്കില്ല എന്നും വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: