വാര്‍ത്താലോകം ഇന്നലെ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കറങ്ങി. തായ്ലന്ഡില് അമ്മ 14 തവണ കുത്തി മറവു ചെയ്ത കുഞ്ഞിനെ മണ്ണ് രക്ഷിച്ചു. ചൈനയില്‍ കെട്ടിടം തകര്‍ന്നപ്പോള്‍, മൂന്നു വയസ്സുള്ള കുഞ്ഞ് അച്ഛന്റെ ആലിംഗനത്തില്‍ രക്ഷപ്പെട്ടു. ഇന്തോനേഷ്യയില്‍ ഒരു കുഞ്ഞിനെ വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. ദല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ ഒരു സ്ത്രീ ഓട്ടോറിക്ഷയിലും ഒഡീഷയില്‍ മറ്റൊരു സ്ത്രീ ട്രാക്ടറിലും പ്രസവിച്ചു. ഇങ്ങനെ ഒരു ദിവസം വാര്ത്താലോകത്തുണ്ടായിട്ടില്ല.
തായ്ലന്ഡില് പിഞ്ചുകുഞ്ഞിനെ അമ്മ 14 തവണ കത്തികൊണ്ട് കുത്തി, മരിച്ചെന്നു കരുതി കുഴിച്ചിട്ടു. പക്ഷേ, കുഞ്ഞ് ഇപ്പോഴും ജീവനോടെ. കുഞ്ഞിനെ പിന്നീട് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തു. ഏഴുമാസം പ്രായമുള്ള ഐഡിനെയാണ് തായ്ലന്ഡിലെ ഖോന്‍ കയേന്‍ പ്രവിശ്യയില്‍ അമ്മ ‘കൊന്ന്’ കുഴിച്ചുമൂടിയത്. കന്നുകാലികളെ മേയ്ക്കുകയായിരുന്ന പ്രദേശവാസികളിലൊരാളാണ് കുഞ്ഞു കാല് മണ്ണില്‍ പൊന്തിനില്ക്കുന്നത് കണ്ടത്. പുറത്തെടുത്ത് അടുത്ത ആശുപത്രിയിലെത്തിച്ചു.
മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നത് രക്തം വാര്‍ന്നു പോകുന്നത് തടഞ്ഞതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. നീണ്ട അന്വേഷണത്തിലാണ് അമ്മയാണ് കുഞ്ഞിനെ കുത്തി, കുഴിച്ചിട്ടതായി തെളിഞ്ഞത്. വധശ്രമത്തിന് കേസെടുത്തു.
മൂന്നു വയസ്സുകാരി വു നിങ്ക്സിയെ മാറോടു ചേര്‍ത്തു പിടിച്ച് അച്ഛന് രക്ഷിച്ചു. കൂറ്റന്‍ കോണ്‍ക്രീറ്റു തൂണിനടിയില്‍ അദ്ദേഹം ചതഞ്ഞ് മരിച്ചു. കിഴക്കന്‍ ചൈനയില്‍, വെന്‍ഷൗവില്‍, ആറുനിലക്കെട്ടികം തകര്‍ന്ന് 22 പേര് കൊല്ലപ്പെട്ടപ്പോള്‍ നിങ്ക്സിയുടെ രക്ഷ അങ്ങനെയായിരുന്നു. മകളെ രക്ഷിക്കാന്‍ അച്ഛന് മാറോടു ചേര്‍ത്ത് കമിഴ്ന്നു കിടന്നു. 12 മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തകര്‍ വുവിനെ രക്ഷിച്ചു, നിസ്സാര പരിക്കു മാത്രം.
കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണിനടിയിലായിരുന്നു അച്ഛനും മകളും. ഷൂ നിര്‍മ്മാണക്കമ്പനിയിലെ തൊഴിലാളിയാണ് അച്ഛന്. സമീപത്ത് വുവിന്റെ അമ്മയുടെ ജഡവും കണ്ടെത്തി.
ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെത്തിയ വിമാനത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. തലസ്ഥാനമായ ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍ ജോലിക്കാരാണ് കുഞ്ഞിനെ കണ്ടത്. യാത്രക്കാരാരും കുഞ്ഞിനെ ഏല്ക്കാന് തയ്യാറായില്ല. യാത്രക്കാരെ വിശദ പരിശോധന നടത്തി. ഒരു ഇന്തോനേഷ്യക്കാരിയെ പ്രത്യേകം ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ദല്‍ഹി, ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമില്‍ ആശുപത്രിയിലെത്തും മുമ്പ് ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വീട്ടില്‍ നിന്ന് തിരിച്ചെങ്കിലും ആശുപത്രി വാതില്ക്കല് പ്രസവിച്ചു. അമ്മയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു.
ബന്ധുക്കള്‍ പക്ഷേ, ആശുപത്രി അധികൃതരെ പഴിച്ചു. യുവതി (30), ഭര്‍ത്താവ് തൗഫീഖിനൊപ്പം ആശുപത്രിക്ക് അകലെ, ചക്കര്‍പൂര്‍ ഗ്രാമത്തിലാണ് താമസിക്കുന്നത്. പ്രസവവേദന തുടങ്ങിയ ശേഷമാണ് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോന്നത്.
ഒഡീഷയില്‍ ഉമര്‍കോട്ട്, ആംബുലന്‍സ് കിട്ടാതെ, ആശുപത്രിയിലേക്കുള്ള വഴിയില്‍ ആദിവാസി യുവതി ട്രാക്ടറില്‍ പ്രസവിച്ചു. തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് 650 കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് സംഭവം.
നവ്രംഗപൂര് ജില്ലയിലെ ബേലാന്ദി മാജി എന്ന ആദിവാസി അമ്മയും കുഞ്ഞും സുരക്ഷിതരാണ്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടിയില്ല. ട്രാക്ടറില്‍ ആശുപത്രിയിലേക്കുള്ള യാത്രയില്‍ പ്രസവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: