ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദമിന്‍ പുടിനും തമ്മില്‍ 15ന് ദല്‍ഹിയില്‍ കൂടിക്കാഴ്ച നടക്കും. സുരക്ഷാ, പ്രതിരോധ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ക്ക് കൂടിക്കാഴ്ചയില്‍ ധാരണയാകും. അടുത്തിടെ നടന്ന പാക്-റഷ്യന്‍ സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടേയും സഹകരണം സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 14 മുതല്‍ 17 വരെ ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന പുടിനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച സുപ്രധാനമായ ഉഭയകക്ഷി കരാറുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ബ്രിക്സിന്റെ തുടര്‍ച്ചയായി 17ന് ഇന്ത്യോ-റഷ്യ വാര്‍ഷിക ഉച്ചകോടിയും നടക്കുന്നുണ്ട്. 2015 ഡിസംബറില്‍ മോസ്ക്കോവില്‍ നടന്ന ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ചര്‍ച്ചയാകും. ഉച്ചകോടിക്ക്് ശേഷം സംയുക്ത പ്രസ്താവനയില്‍ പുതിയ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും വ്യക്തമാക്കും.
പ്രതിരോധ,ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ മ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും പത്തു കരാറുകളിലാണ് കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചത്. ഭാരത കമ്പനികള്‍ക്ക് റഷ്യയുടെ എണ്ണ, വാതക മേഖലകളിലേക്ക് പ്രവേശനം ലഭിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക കരാറുകളും പ്രതിവര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 65,000 കോടി രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയിലേക്ക് പത്തുവര്‍ഷത്തിനുള്ളില്‍ എത്തിക്കാനുള്ള തീരുമാനവും കഴിഞ്ഞ വര്‍ഷം ഉണ്ടായി. കൂടുതല്‍ ആണവ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിച്ചിരുന്നു.
5എസ്-400 ട്രയംഫ് ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം, കമോവ്-28 ഹെലികോപ്റ്ററുകള്‍ എന്നിവ വാങ്ങാനുള്ള തീരുമാനവും സുഖോയ് 30 വിമാനങ്ങളുടെ ആധുനികവല്‍ക്കരണവും വിലയിരുത്തും. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വികസനം എന്ന ദീര്‍ഘകാലമായ ആവശ്യവും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉയരും. അകുല വിഭാഗത്തില്‍ പെട്ട അന്തര്‍വാഹിനികള്‍ റഷ്യയില്‍ നിന്നും വാങ്ങാനുള്ള ആലോചനയും ഭാരതത്തിനുണ്ട്.
പ്രതിരോധ മേഖലയില്‍ റഷ്യന്‍ യുദ്ധോപകരണങ്ങള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള തീരുമാനങ്ങളുമായി ഭാരതം മുന്നോട്ടുപോകുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. പാക്കിസ്ഥാന് അടക്കമുള്ള മറ്റ് ദക്ഷിണേഷ്യന്‍- അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ 2017ല്‍ നടക്കുമ്പോള്‍ ഉഭയകക്ഷി ബന്ധത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാനാണ് ഭാരതത്തിന്റെയും റഷ്യയുടേയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: