ബീജിങ്: ബ്രഹ്മപുത്ര നദീജലം പങ്കിടുന്നതിന് ഭാരതവും ബംഗ്ലാദേശും ഉള്‍പ്പെടുന്ന ബഹുരാഷ്ട്ര ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാണെന്ന് ചൈന. ഭാരതവുമായി ജലതര്ക്കമില്ലെന്നും ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
ഭാരതവുമായി ചൈനക്ക് നദീജലം പങ്കിടുന്ന കാര്യത്തില്‍ കരാറൊന്നുമില്ല. ഭാരതത്തിന് ജലം തടഞ്ഞ് ഒരു പ്രതിരോധ നടപടിക്കും ചൈനയില്ല. പാക്കിസ്ഥാനുമായി, അടുത്തിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നദീജലം പങ്കിടുന്ന വിഷയം വന്നപ്പോള്‍ സമാനമായി ഭാരത-ചൈന ബന്ധത്തെ ചിലര്‍ കാണാന്‍ ശ്രമിച്ചതാണ് നദീജല വിഷയമായത്, ഗ്ലോബല്‍ ടൈംസിലെ ലേഖനം വിശദീകരിക്കുന്നു.
സാങ്കല്പിക ജലയുദ്ധ വാര്‍ത്തകളുടെ പേരില്‍ ഇരുരാജ്യവും തമ്മിലുള്ള ബന്ധം ഉലയാന്‍ ഇടയാക്കരുതെന്ന് ലേഖനം പറയുന്നു.
അതിര്‍ത്തിയില്‍ ചൈന അണകെട്ടുന്നത് ബ്രഹ്മപുത്രയുടെ ഒഴുക്കിനെ തടസപ്പെടുത്തുമെന്ന ഭാരത ആശങ്ക ആവശ്യമില്ലാത്തതാണെന്ന് ചൈന വിശദീകരിക്കുന്നു. ബ്രഹ്മപുത്രയുടെ പോഷക നദിയായ സിയാബുക്കുവിന്റെ ഒഴുക്കു തടസ്സപ്പെട്ടാലും ബ്രഹ്മപുത്രയിലെ ജലലഭ്യതയെ ബാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വിശദീകരിച്ചു.
ബ്രഹ്മപുത്രയുടെ പോഷക നദിയിലെ ജലമൊഴുക്ക് ചൈന തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ഭാരതത്തില്‍ ഉണ്ടാക്കിയ ആശങ്ക മനസിലാക്കാവുന്നതാണെന്ന് ലേഖനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: