തിരുവനന്തപുരം: നഗരത്തില്‍ ഡിവൈഎസ്പി ചമഞ്ഞ് തട്ടിപ്പുനടത്തിയ ആള് അറസ്റ്റിലായി. അമ്പലപ്പുഴ താലൂക്കില്‍ കളര്‍കോട് ഐക്കര വീട്ടില്‍ എം.കെ.പ്രദീപ് (53) ആണ് പിടിയിലായത്. പാപ്പനംകോട് വിശ്വംഭരന് റോഡ് കല്‍പ്പക ഗാര്‍ഡന്‍സ് വീട്ടില്‍ താമസിക്കുകയായിരുന്നു.
ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ ഡിവൈഎസ്പി ആണെന്ന് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു പരിപാടി.
പ്രതിമാസം 25000 രൂപ ശമ്പളം ലഭിക്കുന്ന സെക്യൂരിറ്റി വിഭാഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി വാങ്ങി കൊടുക്കാം എന്നുപറഞ്ഞ് ഒരുലക്ഷം രൂപ വരെ കൈപ്പറ്റി. ഇതിന് ശേഷം മുങ്ങി.
ഉദ്യോഗാര്‍ത്ഥിയായ സഞ്ജയ്കുമാറിനെ ഡിവൈഎസ്പി ആണെന്ന് വിശ്വസിപ്പിക്കുന്നതിനായി ഇയാള്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ വന്നു. ഡിവൈഎസ്പി ആണെന്ന് പോലീസുകാരോട് സ്വയം വെളിപ്പെടുത്തി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയതിനാല്‍ പോലീസുകാര്‍ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
തമ്പാനൂരിലെ ഉപാസന, ആരാമം എന്നീ ലോഡ്ജുകളില്‍ മുറിയെടുത്ത് ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സഞ്ജയ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: