തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങള്‍ ഭരണകര്‍ത്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കരുതെന്ന് സുരേഷ്ഗോപി എംപി. ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിലെ കാര്യക്രമങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നില്ല. അതില്‍ കൈകടത്താന്‍ ആരെയും അനുവദിക്കുന്നുമില്ല. ക്ഷേത്രം ഭക്തന്മാരുടെ സ്വത്താണ്. ഭക്തന്റെയും ഭഗവാന്റെയും ഇടയില്‍ ഒരു ഇടനിലക്കാരന് ഉണ്ടാകാന്‍ പാടില്ല.
സംസ്ഥാനത്തിന് പുറത്തുനിന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വരാന്‍ പലരും മടിക്കുന്നുണ്ട്. ഇവിടത്തെ ചില രീതികളാണ് ഇതിനു കാരണം. തിരുപ്പതി മാതൃകയില്‍ ഒരു സംവിധാനം കൊണ്ടുവരാന്‍ കഴിയണം.
പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണ്ണമായും കൊണ്ടുവരാനുള്ള ശ്രമം നടത്തും. അതിനുമുമ്പ് ചിലവഴിച്ചതിന്റെ കണക്ക് വ്യക്തമായി സമര്‍പ്പിക്കുകയും വേണം.
പമ്പ ആക്ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ കുട്ടനാട് പാക്കേജിനെക്കുറിച്ച് സംസാരിക്കുക ഉണ്ടായി. 110 കോടി അനുവദിച്ചത് ചിലവഴിച്ചു എന്നാണ് ബന്ധപ്പെട്ട ഇറിഗേഷന്‍ ജീവനക്കാര്‍ യോഗത്തില്‍ പറഞ്ഞത്.
എന്നാല്‍ അന്വേഷണത്തില്‍ 116 കോടിയും കൃഷിവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ 400 കോടി രൂപയും ചിലവഴിച്ചതായും അറിയാന്‍ സാധിച്ചു. ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്തി അനുവദിക്കുന്ന തുക യഥാവണ്ണം ചെലവഴിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സുരേഷ്ഗോപി പറഞ്ഞു.
ഭക്തജനസഭ പ്രസിഡന്റ് കൃഷണവര്മ്മ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, സുരക്ഷാ ഓഫീസര്‍ തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, മധൂസൂദനന്‍, കൗണ്‍സിലര്‍മാരായ ആര്. സുരേഷ്, കോമളവല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: