ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു.
ഏറ്റുമുട്ടലിനിടെ പാംപോറിലെ ഇ.ഡി.ഐയുടെ(എന്റര്‍പ്രീനര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്) ബഹുനില കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചിട്ടുണ്ട്. ഇനിയും രണ്ട് ഭീകരര്‍ കൂടി ക്യാമ്പസിനുള്ളില്‍ ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം. ഇവരെ കൊല്ലാനോ ജീവനോടെ പിടിക്കാനോ ഉള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പാരാ കമാന്‍ഡോ ഉള്‍പ്പടെയുള്ള കൂടുതല്‍ സൈനികര്‍ സുരക്ഷാ സേനയ്ക്കൊപ്പം സ്ഥലത്തെത്തി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിനായാണ് കെട്ടിടത്തിനുള്ളിലേയ്ക്ക് പ്രവേശിച്ച് ആക്രമണം നടത്താന്‍ സൈന്യം മുതിരാത്തതെന്നാണ് റിപ്പോര്‍ട്ട്.
മോട്ടോര്‍ ഷെല്ലുകളുടെ പ്രയോഗത്തില്‍ ഇ.ഡി.ഐ ക്യാമ്പസ് കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കെട്ടിടം മൂന്നു മാസമായി അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ ആക്രമണം നടന്ന സമയത്ത് കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.
നേരത്തെ ഇഡിഐയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ഭീകരര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു.
70 മുറികളടങ്ങുന്ന ഇ.ഡി.ഐയുടെ ഏഴ് നില കെട്ടിടം ഝലം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഝലം നദി മുറിച്ചു കടന്നാണ് ഭീകരര്‍ ഇ.ഡി.ഐ കാമ്പസില്‍ കടന്നത്. സെംപോറയില്‍ ഭീകരര്‍ ഉപേക്ഷിച്ച ബോട്ട് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ബോട്ടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെവച്ചാണ് ഭീകരര്‍ സി.ആര്.പി.എഫ് സൈന്യത്തെ ആക്രമിച്ചത്. അന്ന് രണ്ട് സൈനികരടക്കം മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ഭീകരര്‍ ഇ.ഡി.ഐ കെട്ടിടത്തിന് നേരെ ഭീകരാക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: