കാബൂള്‍: കാബൂളില്‍ ഷിയ മുസ്ലിം പള്ളിക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പില്‍ 14 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അഷുറ ആഘോഷിക്കാനായി കാര്‍ത്തെ സാഖി പള്ളിയില്‍ ഒത്തുകൂടിയവര്‍ക്ക് നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
പോലീസ് വേഷധാരികളായി എത്തിയവര്‍ കാവല്‍നിന്ന പോലീസുകാരനെ വെടിവെച്ചിട്ട ശേഷം ആരാധനാലയത്തിലേക്ക് കടന്ന് കയറി വെടിവെപ്പ് നടത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസുകാരനാണ്. വിശുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയവരാണ് അക്രമത്തിനിരയായത്.
വിശുദ്ധ ദിനത്തോടനുബന്ധിച്ച് ആക്രമങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കനത്ത പോലീസ് നിരീക്ഷണത്തിലായിരുന്നു കാബൂളിലെ ഷിയാ കേന്ദ്രങ്ങള്‍. 2011 ല്‍ ഇതേ ദിനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 80ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: