തലശ്ശേരി: സിപിഎം ക്രിമിനല്‍സംഘം പതിനാല് വര്‍ഷം മുമ്പ് വെട്ടിക്കൊലപ്പെടുത്തിയ ചാവശ്ശേരിയിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ഉത്തമന്റെ ഏക മകനെയാണ് ഇന്നലെ പിണറായിയില്‍വെച്ച് സിപിഎം സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരമണിയോടെ വീടിനടുത്ത് ബസ് കാത്തുനില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം കഴുത്തിന് വെട്ടി രമിത്തിനെ മൃഗീയമായി കൊലചെയ്തത്.
തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ സിപിഎമ്മുകാരാല്‍ അറുകൊലചെയ്യപ്പെട്ട പിതാവിന്റെ ചിതയ്ക്ക് തീക്കൊളുത്തേണ്ടിവന്ന മകനാണ് രമിത്ത്. അച്ഛന്റെ വീട് ചാവശ്ശേരിയിലായിരുന്നെങ്കിലും അമ്മവീടായ പിണറായി ഓളക്കരയിലുള്ള വീട്ടിലാണ് അമ്മ നാരായണിയോടും സഹോദരി രമിഷയോടുമൊപ്പം രമിത്ത് താമസിച്ചിരുന്നത്. അകാലത്തില്‍ പിതാവിനെ നഷ്ടപ്പെട്ട പന്ത്രണ്ടുകാരനായ മകന് അമ്മയുടെയും സഹോദരിയുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവന്നതിനാലാണ് ഡ്രൈവിംഗ് പഠിക്കുകയും അച്ഛന്റെ വഴിയെ ഡ്രൈവറായി ജോലി ചെയ്യാന്‍ തീരുമാനിച്ചതും.
അമ്മയുടെയും സഹോദരിയുടെയും ഏക ആശ്രയമായിരുന്നു രമിത്ത്. കൊലചെയ്യപ്പെട്ട അച്ഛന്റെ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചു എന്നല്ലാതെ ഒരു പെറ്റിക്കേസുപോലും ഈ ചെറുപ്പക്കാരന്റെ പേരിലില്ല. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയെന്ന് അവര്‍ അവകാശപ്പെടുന്ന പിണറായിയില്‍ ഒരു ആര്‍എസ്എസ് അനുഭാവിയെപ്പോലും ജീവിക്കാനനുവദിക്കില്ലെന്ന മാര്‍ക്സിസ്റ്റ് മാടമ്പി തിട്ടൂരത്തിന് മുന്നില്‍ മുട്ടുമടക്കാതെ അധ്വാനിച്ച് അമ്മയേയും സഹോദരിയേയും പോറ്റുകയായിരുന്നു രമിത്ത്.
ഇത് തന്നെയാണ് മാര്‍ക്സിസ്റ്റ് അസഹിഷ്ണുതക്ക് കാരണവും. നേരത്തേ പലതവണ ഈ വീടിന് നേരെ സിപിഎമ്മുകാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ പിതാവിന്റെ തന്റേടം തനിക്കുമുണ്ടെന്ന ആത്മവിശ്വാസം മാത്രം കൈമുതലാക്കി പിന്തിരിഞ്ഞോടാത്ത രമിത്തിനെ അറിയാവുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അക്കാര്യത്തില്‍ രമിത്തിന്റെ വീടിന് സമീപമുള്ള സിപിഎമ്മുകാര്‍ക്കും മറിച്ചൊരഭിപ്രായമില്ല. സ്വന്തം ബാധ്യത വ്യക്തമായറിയാവുന്ന രമിത്തിന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം പാതിരിയാട് കള്ള്ഷാപ്പില്‍വെച്ച് നടന്ന അക്രമവും തുടര്‍ന്ന് നടന്ന വ്യാപക അക്രമങ്ങളും രമിത്തിന് ഒരു വിഷയമായിരുന്നില്ല. അതുകൊണ്ടാണ് ഇന്നലെ രാവിലെ മാര്‍ക്സിസ്റ്റ് കോട്ടയിലെ ബസ്സ്റ്റോപ്പില്‍ ബസ് കാത്ത് നിന്നത്.
എന്നാല്‍ നേരത്തെ തന്നെ സിപിഎം നേതൃത്വം ഗൂഢാലോചന നടത്തിയ കൊലപാതകം യാതൊരു പാളിച്ചയുമില്ലാതെ അവര്‍ക്ക് നടപ്പിലാക്കാനും കഴിഞ്ഞു. അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ പിടഞ്ഞുമരിക്കാനേ ശുദ്ധഗതിക്കാരനായ രമിത്തിന് കഴിഞ്ഞുള്ളൂ. പതിനാല് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും ഇപ്പോള്‍ മകനെയും വെട്ടിക്കൊലപ്പെടുത്തിയ സിപിഎം കാടത്തത്തിന് മുന്നില്‍ രമിത്തിന്റെ അമ്മ പകച്ചുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: