ന്യൂദല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ജനപ്രിയ ബജറ്റ് അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഉയര്‍ത്തിയ എല്‍പിജിയുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മണിക്രോ താക്കറെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം ഇന്നലെ മുഖ്യമന്ത്രി പൃഥ്വീരാജ് ചവാനെ കണ്ട് എല്‍പിജിയുടെ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയാണ് എല്‍പിജിക്ക് ബജറ്റ് പ്രഖ്യാപനത്തിനിടെ ചുമത്തിയിരിക്കുന്നത്.
ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്റെ കന്നിബജറ്റില്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഈ നീക്കം നൂറ് കോടിയുടെ ബാധ്യത സര്ക്കാരിനുണ്ടാക്കിയേക്കുമെന്നാണ് സൂചന. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എല്‍പിജിയുടെ വില മരവിപ്പിക്കാനും പ്രതിവര്‍ഷ വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്ക് മാസം ആയിരം രൂപ അലവന്‍സ് നല്‍കാനും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.
വരും ദിവസങ്ങളില്‍ ‘ഗോവ മോഡല്‍’ ബജറ്റ് മഹാരാഷ്ട്ര സര്‍ക്കാരിനെപ്പോലെ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും തലവേദന സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: