ചെങ്ങന്നൂര്‍: ആറന്മുള ജലോത്സവത്തിലും വഴിപാട് വള്ളസദ്യകളിലും പങ്കെടുത്ത് തിരിച്ച് കരയിലെത്തിയ മുതവഴി പള്ളിയോടം ഭക്തരുടെ നിറപറകള്‍ സ്വീകരിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ദേശദേവന് കുടികൊള്ളുന്ന മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തിയ കരക്കാര് പ്രത്യേക പൂജകള്‍ക്കും വഴിപാടുകള്‍ക്കും ശേഷം വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് പള്ളിയോട കടവില്‍ എത്തിയത്. തുടര്‍ന്ന് ശ്രീമാന്‍കുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടും നല്കി മടങ്ങി. പള്ളിയോടക്കടവില്‍ പള്ളിയോടം എത്തിയതോടെ നിറപറ വഴിപാട് ആരംഭിച്ചു. നിരവധി പേര് നിറപറയിട്ടു. ശേഷം പള്ളിയോടം മാലിപ്പുരയിലേക്ക് കയറ്റി. അന്നദാനവും നടന്നു.
എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ.ജയപ്രകാശ്, സെക്രട്ടറി എം.വി. വിജയകുമാര്‍, ജോ.സെക്രട്ടറി എം.എസ്. സനല്‍കുമാര്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍നായര്‍, യൂണിയന് പ്രതിനിധി എം.വി. ഗോപകുമാര്‍, പള്ളിയോട പ്രതിനിധി ബി.കൃഷ്ണകുമാര്‍, ക്യാപ്റ്റന്‍ ശ്യാംകുമാര്‍,ബി.ജയകുമാര്‍, സജിത്ത്കുമാര്‍, അമല്‍ രാധാകൃഷ്ണന്, രവീന്ദ്രന് പിള്ള, ഗോപകുമാര്‍ ഹരേകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്കി. വള്ളംകളിയില്‍ പങ്കെടുക്കാന്‍ അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് കരക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: