കട്ടപ്പന : പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും പരസ്പരം നടത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനാണെന്നും ഇത് കര്‍ഷക വഞ്ചനയാണെന്നും ബിജെപി സംസ്ഥാനകമ്മിറ്റി അംഗം പി.എ. വേലുക്കുട്ടന് കുറ്റപ്പെടുത്തി.
കര്‍ഷക പ്രേമം നടിച്ച് അധികാരത്തിലേറിയവര്‍ ഇന്ന് കര്‍ഷകരെ മറന്നുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ മേഖലയുടെ സംരക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ള വിവിധ റിപ്പോര്‍ട്ടുകളിലെ, കര്‍ഷകര്‍ക്ക് ദോഷകരമല്ലാത്തതും പ്രകൃതിക്ക് ഗുണകരമായതുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ അകറ്റിയുള്ള തീരുമാനങ്ങള്‍ മാത്രമെ അന്തിമ വിഞ്ജാപനത്തില്‍ ഉണ്ടാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആറു സംസ്ഥാനങ്ങളിലെ എം.പി.മാരോടും ബിഷപ്പുമാരുടെ നിവേദകസംഘത്തോടും വ്യക്തമാക്കിയിരുന്നു.
ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്‍കണമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവേ പ്രധാന മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആറ് സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുള്ളതാണ്. കര്‍ഷകര്‍ക്ക് ഇത്രയും അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും കേരളം മാത്രമാണ് യഥാസമയം കൃത്യമായ രേഖകള്‍ ഹാജരാക്കാതിരിക്കുന്നത്.
ഇരുമുന്നണികളും ഇക്കാര്യത്തില്‍ തുല്യ കുറ്റക്കാരും കര്‍ഷക വഞ്ചകരുമാണ്. ഇവര്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കുവാനായി നടത്തുന്ന നീക്കം തികച്ചും അപലപനീയമാണ്. രാഷ്ട്രീയത്തിന് അധീതമായി മറ്റു സംസ്ഥാനങ്ങള്‍ ചെയ്തപോലെ ഈ മേഖലയിലെ എല്ലാ ജനപ്രതിനിധികളെയും രാഷ്ട്രീയകര്ഷകസമുദായ നേതാക്കളെയും വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കുവാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.എ വേലുക്കുട്ടന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: