കളമശേരി: കണ്ടെയ്നര്‍ ലോറികളടക്കം നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഏലൂര്‍ പാതാളം കവലയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. ജംഗ്ഷന് വിപുലീകരിച്ചതോടെയും കൊച്ചി മെട്രോ നിര്‍മ്മാണം ആരംഭിച്ചതോടെയും ഗതാഗതക്കുരുക്ക് വര്‍ധിച്ചിരിക്കുകയാണ്. ഏലൂര്‍ എടയാര്‍ മേഖലയിലെ കമ്പനികളിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വന്‍കിട ടാങ്കറുകളും ഇതില്‍ പെടും. പാതാളം കവലയില്‍ നിന്ന് വടക്ക് എടയാര്‍ വഴി പറവൂര്‍ , ആലുവ മേഖലയിലേക്കും കിഴക്ക് കണ്ടെയ്നര്‍ റോഡ് വഴി കളമശേരിയിലേക്കും തെക്ക് മഞ്ഞുമ്മലിലേക്കും പടിഞ്ഞാറ് ഏലൂരിലേക്കും പോകാനാകും. ഈ ഭാഗങ്ങളിലേക്കുള്ള ബസുകളും പാതാളം കവല വഴിയാണ് കടന്നു പോകുന്നത്.
എന്നാല്‍ ഇത്രയധികം വാഹനങ്ങള്‍ നാലു ദിക്കുകളിലേക്ക് പോകാനുണ്ടായിട്ടും ട്രാഫിക് സംവിധാനം നടപ്പിലാക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കവലയിലെത്തുന്ന കാര്‍ ബൈക്ക് യാത്രികരാണ് പ്രധാനമായും ആശയക്കുഴപ്പത്തിലാകുന്നത്.
ഈ കവലയില്‍ പ്രവര്‍ത്തിക്കുന്ന എസ്ഐ ജില്ലാ ആശുപത്രിയിലേയ്ക്കുള്ള രോഗികളും റോഡ് മുറിച്ചുകടക്കാന്‍ കഷ്ടപ്പെടുകയാണ്. പാതാളം കവലയില്‍ വാഹന അപകടങ്ങളും നിത്യസംഭവമാണ്. അശ്രദ്ധമായി നീങ്ങുന്ന കണ്ടെയ്നര്‍ ലോറികളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പാതാളം കവലയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: