ചങ്ങനാശേരി: നിയന്ത്രണം വിട്ട കെഎസ്ആര്‍ടി ബസ് നഗരമധ്യത്തില്‍ മൂന്നു വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എംസിറോഡില്‍ അഭിനയ തീയറ്റിറിന് സമീപത്തായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശിയും ജന്മഭൂമി പ്രാദേശിക ലേഖകനുമായ ജോസഫ് ചാക്കോ, പെരുന്നയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും തൃക്കൊടിത്താനം സ്വദേശിയുമായ സുമേഷ്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നഗരസഭ പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരനും ഭര്‍ത്താവ് രാജശേഖരന്, സഹോദരങ്ങളായ ഗംഗ ബി പിള്ള, രാജലക്ഷ്മി ഉണ്ണികൃഷ്ണന് എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലയ്ക്കും കൈക്കും പരിക്കേറ്റ സമുഷിനെ കോട്ടയം മെഡിക്കല്‍ കോളജിലും ജോസഫിനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയില്‍നിന്നും തിങ്കളാഴ്ച വൈകിട്ട് 7.40ന് ഹരിപ്പാടിന് പുറപ്പെട്ട ബസാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാന്‍ഡില്‍നിന്നും ഇറങ്ങിയ ബസ് പോസ്റ്റോഫീസ് ജംഗ്ഷനിലെത്തിയപ്പോള് ബ്രേക്ക് നഷ്ടപ്പെട്ടു. ഇടതുവശം പാര്‍ക്ക് ചെയ്ത സ്കൂട്ടറില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് സുമേഷിനെ ബസ്സ ഇടിച്ചുതെറിപ്പിച്ചത്.
തുടര്‍ന്ന് ബസ് ഇതേദിശയില്‍ മുമ്പോട്ടു പോയി ബൈക്കിലും കാറിന്റെ പിന്നിലും ഇടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചു കൂടി. അരമണിക്കൂറോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഏതാനും മീറ്റര്‍ മുമ്പാട്ടുനീങ്ങി തീയറ്റര്‍ ഭാഗത്തും പെരുന്ന സ്റ്റാന്‍ഡിന്റെ ഭാഗത്തും സിനിമ കാണുവാന്‍ എത്തിയ ആള്‍ക്കാരും ഇവരെത്തിയ വാഹനങ്ങളുടെയും വന്‍ തിരക്കായിരുന്നു. ബസ് കുറച്ചുകൂടി മുമ്പോട്ടു നീങ്ങിയിരുന്നെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നു. കാറില്‍ ഇടിച്ചു ബസ് നിന്നതുകൊണ്ടാണ് വന്‍ അപകടം ഒഴിവായി. ചങ്ങനാശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: