കുടമാളൂര്‍: എന്‍എസ്എസ് കരയോഗം വക കുടമാളൂര്‍ ഗോവിന്ദപുരം ക്ഷേത്രത്തിലെ മേല്‍ശാന്തി ശങ്കരനാരായണയ്യരുടെ വസതിയായ കല്ലംപള്ളി മഠത്തില്‍ മോഷണശ്രമം. ഇന്നലെ രാത്രി 7.30നാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വീടിനുള്ളില്‍ കടന്ന് മോഷണശ്രമം നടത്തിയത്. സംഭവസമയത്ത് ശങ്കരനാരായണയ്യരുടെ മകന് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.മോഷ്ടാക്കളെ കണ്ട മകന് ഗോപാലകൃഷ്ണന്(17)ഇവരുമായി മല്‍പ്പിടിത്തം ഉണ്ടാവുകയും ഇതിനിടയില്‍ ഒരു മോഷ്ടാവ് ഗോപാലകൃഷ്ണനെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയോടിയ മോഷ്ടാക്കള്‍ ഇരുട്ടില്‍ മറഞ്ഞു. അച്ഛനും മകനും മാത്രമാണ് വീട്ടില്‍താമസം. അദ്ദേഹത്തിന്റെ ഭാര്യ ഏതാനും വര്‍ഷങ്ങള്‍ക്ക് മപമ്പ് മരണപ്പെട്ടു. പരിക്കേറ്റ ഗോപാലകൃഷ്ണനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു പ്രഥമശുശ്രൂഷ നല്കി വിട്ടു. കുടമാളൂര്‍ പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി മോഷ്ടാക്കള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഒരാഴ്ട മുമ്പ് തെക്കേനിരവത്ത് വീട്ടില്‍ സുഭദ്രയുടെ രണ്ടരപവന്‍ വരുന്ന മാല ബൈക്കിലെത്തിയ രണ്ടുപേര്‍ ഊരിയെടുത്ത് കടന്നുകളഞ്ഞു. മുറ്റം അടിച്ചുവാരുന്നതിനിടെയാണ് വീടിന്റെ ഗേറ്റില്മുന്പില്വച്ച് അക്രമികള്‍ മാലപൊട്ടിച്ചത്. ഈ കേസില്‍ പ്രതികളെ കണ്ടെത്തി അറസ്്റ്റുചെയ്യുവാന് പോലീസിന് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം മേല്‍ശാന്തിയുടെ വീട്ടിലെ മോഷണശ്രമം. കുടമാളൂര്‍ സ്കൂള്‍ പരിസരം, പുളിഞ്ചുവട് കവല, കുടമാളൂര്‍ കവല, അമ്പാടിക്കവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവുലോബിയും അക്രമിസംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്. അമ്പാടിക്കവലയിലുള്ള ഒരു കടമുറിയില്‍ വ്യാജമദ്യ വില്‍പ്പന നടക്കുന്നതായും സംശയിക്കുന്നു. ഈ പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: