പാലാ: ചേര്‍പ്പുങ്കല്‍ ഹൈവേ ജംങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അശാസ്ത്രീയമായ റോഡിന്റെ ഘടനയാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പാലാ – ഏറ്റുമാനൂര്‍ ഹൈവേയും ചേര്‍പ്പുങ്കല്‍ പളളി, കൊഴുവനാല്‍ റോഡും ചേര്‍പ്പുങ്കല്‍ ടൗണിലേക്കുളള റോഡും സംഗമിക്കുന്ന ഇവിടെ മറ്റ് ദിശകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. കൊഴുവനാല്‍ -ചേര്‍പ്പുങ്കല്‍ പളളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഹൈവേയിലൂടെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. പളളി റോഡില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഹൈവേയില്‍ പ്രവേശിച്ച ശേഷമാണ് പാലാ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ഇത് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സാഹചര്യമാണ്. രണ്ട് ഡസനിലേറെ അപകടങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാലായില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവിന്റെ ബൈക്കില്‍ ചേര്‍പ്പുങ്കല്‍ റോഡില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശികളുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ തിടനാട് വിജയഭവനില്‍ ആശിഷി (28)ന് സാരമായി പരിക്കേറ്റിരുന്നു.
ചേര്‍പ്പുങ്കല്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് വശങ്ങളിലുളള പുരയിടത്തിന്റെ കൂറ്റന്‍ മതില് കാരണം ഹൈവേയിലെ വാഹനങ്ങളെ കാണാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡില്‍ ഹമ്പുകളോ ശ്രദ്ധയില്‍പെടുന്ന സൂചനാബോര്‍ഡുകളോ ഇല്ല. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാഫിക് വിഭാഗം ഹൈവേയുടെ വശത്തായി മിറര്‍ സ്ഥാപിച്ചെങ്കിലും വാഹനഡ്രൈവര്‍മാരുടെ കണ്ണില്‍പോലും പെടില്ലെന്ന് ആക്ഷേപമുണ്ട്. ചേര്‍പ്പുങ്കല്‍- കൊഴുവനാല്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഹൈവേയ്ക്കൊപ്പം മണ്ണിട്ട് ഉയര്‍ത്തി അന്താരാഷ്ട്ര നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റോഡ് നന്നാക്കിയതോടെ ഹൈവേയും പോക്കറ്റ് റോഡും മനസ്സിലാക്കാതെ വാഹനങ്ങള്‍ പരസ്പരം കടന്നുപോകുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇതിന് പരിഹാരമായി റോഡില്‍ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹമ്പുകള്‍ സ്ഥാപിക്കുകയോ വലിയ റോഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: