ന്യൂദല്‍ഹി: ‘ശത്രുക്കള്‍ വേട്ടമൃഗങ്ങള്‍, ഞങ്ങള്‍ വേട്ടക്കാര്‍’ (ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി). അതിര്‍ത്തിയില്‍ ഏത് നിമിഷവും പാക് ഭീകരരുടെ വെടിയുണ്ടകളെ നേരിടാന്‍ സര്‍വ്വസജ്ജരായി കാവല്‍ നില്ക്കുന്ന ഭാരത സൈന്യത്തിന്റെ വിജയമന്ത്രമാണിത്. നിയന്ത്രണരേഖക്കടുത്ത് പട്രോളിംഗ് നടക്കുന്ന അതീവ സുരക്ഷാ മേഖലയിലെ പൈന്‍ മരങ്ങളിലും ട്രാക്കുകളിലും ഇത് എഴുതിവെച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ഒളിപ്പോരാളികളെയാണ് അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്.
പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഭീകരാക്രമണവും നുഴഞ്ഞുകയറ്റവും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനവും തുടര്‍ക്കഥയായിട്ടുണ്ട്. ഇത്തരം മുദ്രാവാക്യങ്ങള്‍ തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ശത്രുക്കളുടെ ഒരു നീക്കവും വിജയിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കും വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക് സൈന്യത്തിനും ബുള്ളറ്റ് കൊണ്ട് മറുപടി നല്കാന് സദാ ജാഗരൂകരാണ് സൈന്യത്തിന്റെ ഒളിപ്പോരാളികള്‍.
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്നവര്‍ എന്റെ ഇരകളാണ്. ഞാന്‍ അവരുടെ വേട്ടക്കാരും. ഇതനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരു സൈനികന് പറഞ്ഞു. ഒരു നിമിഷം പോലും അശ്രദ്ധയുണ്ടാകാന് പാടില്ല. ഇത് വന്‍ നഷ്ടത്തില്‍ കലാശിക്കും. പാക് സൈന്യത്തിന്റെ വിശ്വസിക്കാനാകില്ല. സൈനികന് വ്യക്തമാക്കി. പ്രദേശത്ത് ഇലക്രോണിക് നിരീക്ഷണവും നടക്കുന്നുണ്ട്. ആക്രമണം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടികള്‍ സൈന്യം സ്വീകരിച്ചിട്ടുണ്ട്. പ്രത്യാക്രമണം തന്നെയാണ് എതിരാളികള്‍ക്കുള്ള മറുപടിയെന്നും സൈന്യം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: