ന്യൂദല്‍ഹി: പാക് അധീന കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് ബലൂച്ച് വനിതാ നേതാവ്. പാക് പിന്തുണയോടെ നടക്കുന്ന ഭീകരത അവസാനിപ്പിക്കണമെങ്കില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് ബലൂച്ച് നേതാവും എഴുത്തുകാരിയുമായ നേല ക്വാര്ദി ബലൂച്ച് പറഞ്ഞു.
സമാധാനപരമായ പ്രകടനങ്ങളിലോ ജനാധിപത്യത്തിലോ മനുഷ്യാവകാശങ്ങളിലോ വിശ്വാസമില്ലാത്ത, പട്ടാള ജനറല്‍മാര്‍ ഭരിക്കുന്ന രാജ്യത്തില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചാല്‍ മതിയെന്നും ആഗോള ബലൂച്ച് വനിതാ ഫോറം പ്രസിഡന്റ് ലേന ക്വാര്ദി പറഞ്ഞു. പാക്കിസ്ഥാന് മനസ്സിലാകുന്ന ഭാഷ മിന്നലാക്രമണങ്ങളുടെ മാത്രമാണ്. സമാധാനപരമായ പ്രക്ഷോഭങ്ങളെ അവര്‍ പരിഗണിക്കില്ല. ബലൂച്ച് സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പിന്തുണച്ച ഭാരതത്തിന് എല്ലാ നന്ദിയും അറിയിക്കുന്നതായും അവര്‍ പറഞ്ഞു.
ബലൂച്ച് ജനതയ്ക്ക് മേല്‍ പാക്കിസ്ഥാന് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഇടപെടലുകള്‍ നടത്തണമെന്ന് നേല ക്വാര്ദി ആവശ്യപ്പെട്ടു. ബലൂച്ച് സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ലോകം പിന്തുണ നല്‍കണമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന് ലോകത്തിലെ ഒരു രാജ്യത്തെയും ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവില്ല. ബലൂച്ചിസ്ഥാനെതിരെ പോലും പൊരുതാന്‍ അവര്‍ക്ക് ചൈനയുടെ പിന്തുണയും സഹായവും ആവശ്യമാണ്. പാക്കിസ്ഥാനും ബലൂച്ചിസ്ഥാനും മാത്രമാണെങ്കില്‍ തങ്ങള്‍ക്ക് എന്നെങ്കിലും സ്വാതന്ത്ര്യം നേടാനാകും, അവര്‍ പറഞ്ഞു.
ബലൂച്ച് നേതാക്കളുടെ പരിശ്രമ ഫലമായി അന്താരാഷ്ട്ര സമൂഹം പാക്കിസ്ഥാന് നടത്തുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ബലൂച്ചികള്‍ക്ക് നേരേ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് നല്‍കിവരുന്ന സാമ്പത്തിക രാഷ്ട്രീയ സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ബലൂച്ചിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേ പാക് സൈന്യം അതിക്രമങ്ങള്‍ നടത്തുകയാണെന്നും ബലൂച്ച് ജനതയെ മുഴുവന്‍ ബലൂച്ചിസ്ഥാനില്‍ നിന്നും പാലായനം ചെയ്യിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമെന്നുമാണ് ബലൂച്ച് നേതാക്കളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: