വിളപ്പില്‍: കാവലും കരുതലുമില്ലാതെ സുരക്ഷാ ഭീഷണി നേരിടുകയാണ് ഒരു ജലസംഭരണി. വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള വിളപ്പില്‍ശാല കാവിന്‍പുറം ശുദ്ധജല പ്ലാന്റിന്റെ നൂലിയോട് മലയിലുള്ള പ്രധാന ജലസംഭരണിയാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.
വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാല, കുണ്ടാമൂഴി, കരുവിലാഞ്ചി, കാട്ടുവിള, പുന്നശ്ശേരി, ഇടമല, പരുത്തന്‍പാറ തുടങ്ങിയ ഉയരം കൂടിയ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സംഭരണിയാണിത്. അരുവിക്കര പഞ്ചായത്തിലെ തിനവിള, മുളയറ കരുംകുറ്റി കോളനിയിലേക്ക് വെള്ളമെത്തിക്കുന്ന നെടുങ്കുഴി വാട്ടര്‍ ടാങ്കിലേക്കും നൂലിയോട് സംഭരണിയില്‍ നിന്നാണ് പമ്പിംഗ്. ഇരുപത്തിയഞ്ച് ലക്ഷം ലിറ്ററോളം സംഭരണ ശേഷിയുള്ള ഈ ടാങ്ക് മുപ്പത് വര്‍ഷം മുന്‍പാണ് നിര്‍മ്മിച്ചത്. കാവിന്‍പുറം പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന ജലം നൂലിയോട് വാട്ടര്‍ ടാങ്കിലേക്ക് പമ്പുചെയ്യും. ഈ ടാങ്കില്‍ നിന്നാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത്.
ചുറ്റുമതിലും ഗേറ്റും ഇവിടെ ഉണ്ടെങ്കിലും ഗേറ്റിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. സദാ തുറന്നുകിടക്കുന്ന ഗേറ്റിലൂടെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭരണി സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ സാധിക്കും. ജലസംഭരണിക്ക് അഞ്ഞൂറ് മീറ്ററോളം ചുറ്റളവ് ആള്‍പാര്‍പ്പില്ലാത്ത പ്രദേശമായതിനാല്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടേയും സാമൂഹ്യവിരുദ്ധരുടേയും സ്ഥിരം താവളമായി കാവിന്‍പുറം വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന സംരക്ഷിത മേഖല മാറിയിട്ടുണ്ട്.
കാടും വള്ളിപ്പടര്‍പ്പും മൂടി ജലസംഭരണിയും പരിസരവും വൃത്തിഹീനമായിട്ടും വാട്ടര്‍ അതോറിറ്റി തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതീവ സുരക്ഷ ഉറപ്പുവരുത്തേണ്ട കുടിവെള്ള വിതരണത്തില്‍ വാട്ടര്‍ അതോറിറ്റി പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രദേശത്ത് വ്യാപക പ്രതിക്ഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: