ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നാഗരാജപുരസ്ക്കാരം പ്രസിദ്ധ സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാളിന് ലഭിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് നാഗരാജപുരസ്ക്കാരം. അഞ്ചാമത്തെ ശ്രീനാഗരാജ പുരസ്ക്കാരമാണ് പൊന്നമ്മാളിന് ലഭിച്ചത്. 2012 മുതലാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. ആദ്യത്തെ പുരസ്ക്കാരം കലാമണ്ഡലം ഗോപിക്കായിരുന്നു. കഥകളി രംഗത്തെ കുലപതി കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്കായിരുന്നു രണ്ടാമത്തെ നാഗരാജ പുരസ്ക്കാരം ലഭിച്ചത്. 99-ാം വയസ്സില്‍ മണ്ണാറശാലയിലെത്തി പുരസ്ക്കാരം ഏറ്റുവാങ്ങിയ നമ്പൂതിരി ഏതാനും നാളുകള്‍ക്കുള്ളില്‍ അന്തരിച്ചു.
കര്‍ണ്ണാടക സംഗീത ശാഖയ്ക്ക് നല്കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് മുന്നാമത്തെ നാഗരാജപുരസ്ക്കാരം തിരുവിഴ ജയശങ്കറിന് നല്‍കിയത്. അറിയപ്പെട്ട നാഗസ്വര വിദ്വാന് കൂടിയാണ് തിരുവിഴ ജയശങ്കര്‍. നൃത്തരംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് കലാമണ്ഡലം ക്ഷേമാവതിക്ക് നാലാമത്തെ നാഗരാജ പുരസ്ക്കാരം സമ്മാനിച്ചത്.
മഹാദേവഅയ്യരുടേയും ഭഗവതി അമ്മാളിന്റേയും മകളായി പിറന്ന പൊന്നമ്മാളിന് കുട്ടിക്കാലം മുതലേ സംഗീതത്തോട് കമ്പമായിരുന്നു. രാമസ്വാമി ഭാഗവതരുടെ ശിക്ഷണത്തില്‍ 13-ാം വയസ്സു മുതല്‍ സംഗീതം പഠിച്ചു തുടങ്ങി.
മുത്തയ്യ ഭാഗവതര്‍, സംഗീത കലാനിധി ഷെമ്മാംകുടി ശ്രീനിവാസ അയ്യര്‍, കെ.ആര്. കുമാരസ്വാമി അയ്യര്‍, സംഗീത കലാനിധി കെ.എസ്. നാരായണ സ്വാമി അയ്യര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് സംഗീതത്തിന്റെ ഉയരത്തിലെത്തി. 1970 മുതല്‍ ഒരു ദശാബ്ദം തൃപ്പൂണിത്തുറ ആര്.എല്‍.വി. സംഗീത കോളേജിന്റെ പ്രിന്‍സിപ്പിലായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിതയെന്ന പ്രശസ്തിയും പൊന്നമ്മാളിനുസ്വന്തം.
തൃശ്ശിവപുരേശ സുപ്രഭാതം, മീനാംബികാസ്തോത്രം, പത്മനാഭ ശതകം, ഉത്സവ പ്രബന്ധം, കുചേലാഖ്യാന തരംഗിണി, സ്വാതി തിരുനാളിന്റെ നവരാത്രി കൃതി. ദീക്ഷിതരുടെ നവവാരണ കൃതി എന്നിവ പൊന്നമ്മാളിന്റെ മികച്ച സംഭാവനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: