കൊച്ചി: ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്കാന് സര്‍ക്കാര്‍ തീരുമാനം. കോടനാട് സെവന്‍സ് ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡ്യൂലാന്റ് ഹോട്ടലിനാണ് കോടതി ഉത്തരവ് മറികടന്ന് അനുമതി നല്‍കിയത്. ഇത് കോടതിയലക്ഷ്യമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടക്കാന്‍ കൂവപ്പടി പഞ്ചായത്ത് സെക്രട്ടറി ഹോട്ടലുകാരില്‍നിന്ന് പുതിയ അപേക്ഷ വാങ്ങിയാണ് എന്‍ഒസി നല്‍കിയത്.
ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്കാന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്റ്റേ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ അനുമതി. ഇതിന്റെ ചുവടുപിടിച്ച് എക്സൈസ് കമ്മീഷണര്‍ അനുമതി നല്‍കുകയായിരുന്നു. സ്റ്റേ നിലനില്ക്കുന്നതായികാട്ടി അഡ്വ. സാബു പി ജോസഫ് മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ചീഫ് സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിട്ടും അനുമതി നല്‍കുകയായിരുന്നു.
2012 ലാണ് ഡ്യൂലാന്റ് ഹോട്ടല്‍ തുടങ്ങിയത്. ഫോര്‍സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യങ്ങള്‍ മാത്രമുള്ള ഈ ഹോട്ടല്‍ അടുത്തിടെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയിരുന്നു. അബ്കാരി നിയമം അനുസരിച്ച് പഞ്ചനക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന മാനദണ്ഡത്തിന്റെ മറവിലാണ് അനുമതി നല്‍കിയത്. എന്നാല്കോടതി സ്റ്റേ നിലനില്‍ക്കുന്ന കാര്യം ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയായിരുന്നു. ബാര്‍ ഹോട്ടല്‍ തുടങ്ങുന്നതിനെതിരെ പഞ്ചായത്തില്‍ ബഹുജനപ്രക്ഷോഭം നടന്നിരുന്നു.
നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി നിവേദനവും പരാതികളും നല്‍കിയിരുന്നെങ്കിലും ബാറിന് എന്‍ഒസി നല്‍കുകയായിരുന്നു. ബാറിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: