ആലപ്പുഴ: ദേശീയ സുരക്ഷയുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അനാസ്ഥ. കടലോര ജാഗ്രതസമിതിയുടെ ഭാഗമായി ജില്ലാതല ജാഗ്രതാ സമിതികളുടെയും താലുക്ക് തല ജാഗ്രതാസമിതികളുടെയും നേതൃത്വത്തില്‍ തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കുമെന്ന പ്രഖ്യാപനം പ്രഹസനമാകുകയാണ്.
കടല്‍ കടന്നുള്ള ആക്രമണങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാകളക്ടര്‍ ചെയര്‍മാനും ജില്ലാപോലീസ് മേധാവി കണ്‍വീനറുമായുള്ള ജില്ലാ കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 82 കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയില്‍ ജില്ലാതല സമിതിയുടെ പ്രവര്‍ത്തനം മാസങ്ങളായി കാര്യക്ഷമമല്ല. പോലീസ്, റവന്യു, പഞ്ചായത്ത്, ഫിഷറീസ്, തുറമുഖം, നാവികസേന, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ ഗാര്‍ഡ് തുടങ്ങിയ വകുപ്പുകളേയും മത്സ്യത്തൊഴിലാളി സംഘടനകളേയും മത്സ്യത്തൊഴിലാളികളെയും ഏകോപിപ്പിച്ചാണ് ജാഗ്രതാ സമിതി പ്രവര്‍ത്തിക്കേണ്ടത്.
മുമ്പ് മുംബൈയില്‍ കടല്‍വഴി കടന്നുവന്ന് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് തീരസുരക്ഷ ശക്തമാക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ആദ്യകാലത്ത് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലായിരുന്നു. അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകളും വിവരങ്ങള്‍ കൈമാറുന്നതിന് ഫോണ്‍ ചെലവിലേക്ക് പ്രതിമാസം 200 രൂപ വീതവും നല്‍കിയിരുന്നു. എന്നാല്‍ ഇതും പിന്നീട് നിര്‍ത്തലാക്കി.
തുടര്‍ന്ന് ഏതാനും കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളും ചിലയിടങ്ങളിലെ പോലീസ് സ്റ്റേഷന് സമിതിയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. സംശയകരമായ സാഹചര്യത്തില്‍ കാണുന്ന കപ്പലുകളെയോ ബോട്ടുകളെയോ കുറിച്ച് പോലീസിന് വിവരം കൈമാറണമെന്നുള്ള നിര്‍ദേശങ്ങളും ജാഗ്രതാ സമിതികള്‍ക്ക് നല്‍കിയിരുന്നു.
പാകിസ്ഥാനില്‍ അതിര്‍ത്തി കടന്ന ഭാരതം ഭീകരവാദികളെ ആക്രമിച്ചതിന് ശേഷം ദേശീയസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തീരസുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയില്‍ തോട്ടപ്പള്ളിയലാണ് തീരദേശ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്.
തെക്ക് വലിയഴിയിക്കല്‍ മുതല്‍ വടക്ക് പള്ളിത്തോട് ചാപ്പക്കടവുവരെയുള്ള തീരദേശത്ത് പെട്ടന്ന് എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ പോലും തീരദേശ പോലീസ് സ്റ്റേഷനില്ല. കോസ്റ്റല്‍ ഗാര്‍ഡിന്റെ ആധുനിക സംവിധാനങ്ങളുള്ള ബോട്ട് രണ്ടുമാസം മുന്‍പ് കത്തിനശിച്ചിരുന്നു. എന്നാല്‍ ഉപയോഗപ്രദമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിലുള്ള രണ്ടു ബോട്ടുകളിലാണ് പട്രോളിങ് നടക്കുന്നത്.
ആധുനിക സംവിധാനമുള്ള ബോട്ട് കോസ്റ്റുഗാര്ഡിനു ലഭിച്ചാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പട്രോളിങും മറ്റു നടപടികളും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡ് നടപ്പാക്കണമെന്ന് കോസ്റ്റ്ഗാര്‍ഡ് കഴിഞ്ഞ ദിവസവും നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക കളര്‍ ബോട്ടുകള്‍ക്ക് നിര്‍ബന്ധമാക്കുന്നത് ഇവയെ തിരിച്ചറിയാന്‍ സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: