വാഴ്സാ: പ്രസിദ്ധ പോളിഷ് സിനിമാ സംവിധായകന് ആന്ദ്രെ വൈദ (90)യുടെ നിര്യാണത്തില്‍ ലോകമാകെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ കണ്ണീര് വാര്‍ക്കുന്നു. വാഴ്സായിലെ ആശുപത്രിയില്‍ കുറച്ചുനാളുകളായി അബോധാവസ്ഥയിലായിരുന്നു.
രണ്ടാം ലോക യുദ്ധകാലത്തെ യാതനകളും നാസി അധിനിവേശത്തിനെതിരായ പോളിഷ് ജനതയുടെ പ്രതിരോധവുമായിരുന്നു വൈദയുടെ ആദ്യകാല സിനിമകളിലെ പ്രമേയം. പോളണ്ടിലെ കമ്യൂണിസ്റ്റ്വാഴ്ചക്കെതിരെ എടുത്ത ‘മാന്‍ ഓഫ് അയേണി’ന് കാന്‍ ചലച്ചിത്ര മേളയില്‍ (1981 ) മികച്ച ചിത്രത്തിനുള്ള പാം ഡി ഓര് പുരസ്കാരം കിട്ടി.
ആദ്യചിത്രം ‘എ ജനറേഷന്’ (1955), സിനിമയിലെ പോളിഷ് ശൈലിക്ക് തുടക്കമിട്ടു. കമ്യൂണിസ്റ്റ് സൈനികവിചാരണയ്ക്ക് വിധേയനാകുന്നതില്‍ നിന്ന് ആന്ദ്രെയെ രക്ഷിച്ചത് കാന്‍ പുരസ്കാര പ്രഖ്യാപനമാണ്. ചിത്രത്തിലഭിനയിച്ച വിമത പോളിഷ് നേതാവ് ലെ വലേസയുള്പ്പെടെ വൈദയുടെ സുഹൃത്തുക്കള്‍ പലരും ഇക്കാലത്ത് തടവിലായി.
ഭരണകൂടത്തിനെതിരായിരുന്നു വൈദയുടെ ചിത്രങ്ങള്‍ ഒട്ടുമുക്കാലും. അതിനാല്‍ പലതും ചിത്രീകരിച്ചത് വിദേശരാജ്യങ്ങളിലാണ്. 1989 ല്‍ പോളണ്ടില്‍ കമ്യൂണിസ്റ്റ് ഭരണം തകര്‍ന്നശേഷമാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയത്.
തുടര്‍ന്ന് കമ്യൂണിസ്റ്റ് വാഴ്ചയില്‍ പോളണ്ടിലെ ക്രൂരതകള്‍ സിനിമകളിലൂടെ അവതരിപ്പിച്ചു.
പോളിഷ് സൈനികനായിരിക്കെ, 1940 ല്‍ കമ്യൂണിസ്റ്റുകളാല്‍ കൊല്ലപ്പെട്ട അച്ഛനെക്കുറിച്ചുള്ള ‘കാറ്റിന്’ 2008 ലെ ഓസ്കര് പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു. ‘ആഫ്റ്റര്‍ ഇമേജ്’ അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: