തിരുവനന്തപുരം: കേന്ദ്രനേതൃത്വത്തിനു പുറകെ വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരെ സംസ്ഥാന നേതൃത്വവും. വകുപ്പിലെ മുഴുവന്‍ നിയമനങ്ങളും രേഖാമൂലം അറിയിക്കണമെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശമാണ് കേന്ദ്രകമ്മറ്റിയംഗം കൂടിയായ ജയരാജനെതിരെ ഉണ്ടായ അവസാനത്തെ നീക്കം.
നേരത്തെ ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവും ഇ.പി. ജയരാജനെതിരെ നിലപാടെടുത്തിരുന്നു. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും തിരുത്തണമെന്നും കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ജയരാജനെതിരെ നടപടി ഉണ്ടാകുമെന്നും ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്തു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. സംസ്ഥാന നേതൃത്വം നടപടിയെടുത്തില്ലെങ്കില്‍ മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്നും യെച്ചൂരി പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വത്തിലെ കണ്ണൂര്‍ ലോബിയുടെ സഹായത്തോടെ പ്രതിസന്ധി അതിജീവിക്കാമെന്നാണ് ജയരാജന് കരുതിയിരുന്നത്.
കേന്ദ്രകമ്മറ്റി അംഗം കൂടിയായ തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിന് പെട്ടെന്ന് നടപടിയെടുക്കാനാകില്ലെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു ജയരാജന്. എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ച് കോടിയേരി വിശദീകരണം ആവശ്യപ്പെട്ടത് ജയരാജനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിനു പുറകെ സംസ്ഥാനഘടകവും എതിരായത് ജയരാജന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.
പാര്‍ട്ടി സംസ്ഥാന നേതൃത്വവും തനിക്കെതിരെ നീക്കം തുടങ്ങിയതറിഞ്ഞ ജയരാജന് കോടിയേരിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നുംഅഴിമതിയൊന്നും നടത്തിയിട്ടില്ലെന്നുമാണ് ജയരാജന് കോടിയേരിയോട് വിശദീകരിച്ചത്. കോടിയേരിയുമായി ചര്‍ച്ച നടത്തിയത് എന്താണെന്ന് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ ജയരാജന് തയ്യാറായില്ല. അതേസമയം സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ബന്ധുനിയമനങ്ങള്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തിലും സ്വജനപക്ഷപാതം നടന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രകമ്മറ്റിയംഗം എം.സി. ജോസഫൈനും സംസ്ഥാനസെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇത് സംസ്ഥാന നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: