തിരുവനന്തപുരം: പീസ് ഇന്റര്‍നാഷണലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീസ് സ്കൂളിലെ പാഠപുസ്തകം കടുത്ത മതസ്പര്‍ധ വളര്‍ത്തുന്നത്. ഇത്തരത്തിലുള്ള നിരവധി പാഠഭാഗങ്ങളാണ് കുട്ടികള്‍ക്ക് പഠിക്കാനായി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളിലെ പാഠപുസ്തകങ്ങള്‍ ഇസ്ലാമിക മതമൗലികവാദം വളര്‍ത്തുന്നതാണെന്ന് എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിനെതിരെ നടപടി വേണമെന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പിനും പോലീസ് കൈമാറി.
സ്കൂളില്‍ മതമൗലികവാദം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നതിന്റെ തെളിവ് പോലീസ് ശേഖരിച്ചിട്ടുണ്ട്. അത്തരം പാഠപുസ്തകങ്ങളാണ് പോലീസ് കണ്ടെടുത്തിരിക്കുന്നത്. ആദം അഥവാ സൂസന് എന്ന നിങ്ങളുടെ ആത്മാര്‍ഥ സുഹൃത്ത് മതംമാറി മുസ്ലിം ആകാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ നല്കുന്ന ഉപദേശങ്ങള്‍ അക്കമിട്ട് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന പാഠഭാഗമാണ് അതിലൊന്ന്.
തെരഞ്ഞെടുക്കാന്‍ വേണ്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ്.
1) അവന്/അവള് പേര് അഹമ്മദ് എന്നോ സാറ എന്നോ ഉടനടി മാറ്റുക
2) അവന്/അവള് കുരിശുമാല ധരിക്കുന്നുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുക
3) ഷാഹദ പഠിക്കാന്‍ ആവശ്യപ്പെടുക
4) അച്ഛനമ്മമാര്‍ മുസ്ലിങ്ങളല്ലെങ്കില്‍ ഉടനടി വീടുവിട്ട് ഓടിപ്പോകാന്‍ പറയുക
5) ഹലാലായ കോഴിയെ മാത്രം ഭക്ഷിക്കാന്‍ ആവശ്യപ്പെടുക
ഇവയഞ്ചും പ്രധാന്യമനുസരിച്ച് ക്രമത്തിലാക്കി പറയാന്‍ ആവശ്യപ്പെടുന്ന പാഠഭാഗം ഇപ്പോള്‍ നവമാധ്യമങ്ങളിലടക്കമെത്തി. അതുപോലെ ഇസ്ലാം വിശ്വാസികള്‍ യുദ്ധത്തില്‍ ജയിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അവര്‍ പൂര്‍ണമായും അള്ളാഹുവിന് സമര്പ്പിച്ചതിനാലാണെന്ന് പഠിപ്പിക്കുന്ന ഭാഗവുമുണ്ട്. പ്രത്യുത്പാദനവും ലൈംഗികതയും ഉള്ളതിനാല്‍ ഇവിടെ ബയോളജി വിഷയം പഠിപ്പിക്കുന്നില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്.
കേരളത്തില്‍ പീസ് ഇന്റര്‍നാഷണലിന് കീഴില്‍ 13 സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി തമ്മനത്തെ പീസ് സ്കൂളില്‍ നിലവില്‍ 300 കൂട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് അമുസ്ലിങ്ങളായിട്ടുള്ളത്. ബാക്കിയെല്ലാവരും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.
ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ട്രസ്റ്റികള്‍ക്ക് പോലീസ് നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: