ന്യൂദല്‍ഹി: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലുണ്ടായ കൊലപാതകം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ രക്ഷാകര്‍തൃത്വത്തിലാണ് കൊലപാതകം അരങ്ങേറുന്നത്. രമിത്ത് വധം സിബിഐക്ക് വിടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പകപോക്കലിന് ഇരയാകുകയാണ് കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ ദുസ്സൂചനയാണെന്നും അമിത് ഷാ പറഞ്ഞു. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന് ശേഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് സിപിഎമ്മിന്റെ അരക്ഷിതാവസ്ഥയാണ് വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ട രമിത്തിന്റെ പിതാവ് ഉത്തമനെ 2002ല്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയതാണ്. രമിത്തിന്റെ അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു ആ കൊലപാതകം. അവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ശേഷം അടുത്തിടെ ഇവരുടെ വീടും സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. അസ്വസ്ഥതയുണ്ടാക്കുന്ന ആക്രമണങ്ങളാണിതെല്ലാം, അമിത് ഷാ പറഞ്ഞു. രമിത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ദേശീയ അധ്യക്ഷന്‍ പ്രസ്താവിച്ചു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ ജനാധിപത്യത്തിന് വിരുദ്ധമാണ്. രാഷ്ട്രീയമായ അഭിപ്രായ വത്യാസങ്ങളുണ്ടാകാമെങ്കിലും എതിരാളികളെ കൊലക്കത്തിക്കിരയാക്കുന്നത് അംഗീകരിക്കില്ല. മാര്‍ക്സിസ്റ്റ് ക്രൂരതയുടെ ഏറ്റവും വലിയ കേന്ദ്രമാണ് കണ്ണൂര്‍. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന കൊലപാതകം ഇടതു സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദേശ്യമാണ് വ്യക്തമാക്കുന്നത്. മാര്‍ക്സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ പ്രസ്ഥാനത്തിനൊപ്പം ഉറച്ച നിലപാട് സ്വീകരിക്കുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അരുംകൊല നടത്തി കേരളത്തെ കലാപഭൂമിയാക്കുന്നു: കുമ്മനം
തിരുവനന്തപുരം: അരും കൊലകള്‍ നടത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പിണറായി ഭരണത്തിന് കീഴില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സിപിഎം അതില്‍ നിന്ന് മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ നടക്കുന്ന നരനായാട്ടിന് സിപിഎം ഉന്നത നേതൃത്വത്തിന്റെ മൗനാനുവാദമുണ്ട്.
കണ്ണില്‍ ചോരയില്ലാത്ത സിപിഎം ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂരില്‍ നടന്ന കൊലപാതകം. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. 2002ല്‍ രിമിത്തിന്റെ അച്ഛനും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉത്തമനെ അദ്ദേഹം ഓടിച്ചിരുന്ന ബസ് തടഞ്ഞ് നിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നിരുന്നു. ഇനി ആ കുടുംബത്തില്‍ വൃദ്ധയായ ഒരമ്മ മാത്രമാണ് അവശേഷിക്കുന്നത്.
ഉത്തമന്റെ ശവസംസ്കാര യാത്രയെപ്പോലും അക്രമിച്ച് സിപിഎം അതിന്റെ കിരാത മുഖം വെളിവാക്കിയിരുന്നു. വിലാപയാത്രക്ക് നേരെ നടന്ന ബോംബേറില്‍ 70 വയസ്സുകാരിയായ അമ്മുഅമ്മയും ജീപ്പ് ഡ്രൈവറായ ഷിഹാബും കൊല്ലപ്പെട്ടിരുന്നു. പിണറായി ഗ്രാമത്തില്‍ സിപിഎം അല്ലാതെ ആരും പ്രവര്‍ത്തിക്കേണ്ടതില്ലെന്ന കമ്മ്യൂണിസറ്റ് ധാര്‍ഷ്ട്യമാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. സിപിഎമ്മിന്റെ കാടത്തം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മറുപടി പറയണം: ആര്‍എസ്എസ്
കോഴിക്കോട്: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം എല്ലാ അതിരുകളും കടന്നിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇന്നലെ പിണറായിയില്‍ രമിത്ത് എന്ന പത്തൊമ്പത് വയസ്സുകാരനെ കൊലക്കത്തിക്കിരയാക്കിയിരിക്കുകയാണ്. രമിത്തിന്റെ പിതാവ് ഉത്തമനെ നേരത്തെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഒരു കുടുംബത്തെതന്നെ ഇല്ലാതാക്കുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് തന്നെയാണ് ഇപ്പോള്‍ കൊലപാതകം നടന്നിരിക്കുന്നത്.
അധികാര ശക്തി ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമത്തെ വകവെച്ചു കൊടുക്കാന്‍ തയ്യാറല്ലെന്ന് നേതൃത്വം മനസ്സിലാക്കണം. സിപിഎം നേതാക്കളുടെ കുടുംബക്കാര്‍ക്ക് അധികാരം വീതംവെച്ചു നല്‍കുകയും മറ്റു സംഘടനകളിലുള്ളവരെ കുടുംബത്തോടെ ഇല്ലാതാക്കുകയും ചെയ്യുകയാണ്. തങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ കടുത്ത ഗ്രൂപ്പ് വൈരം മറച്ചുവെക്കാനും നേതൃത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പു ഇല്ലാതാക്കാനുമാണ് സിപിഎം കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കൊലപാതക രാഷ്ട്രീയത്തെ പരസ്യമായി പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചിരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതുസമൂഹം പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകം മുഖ്യമന്ത്രിയുടെ പിന്തുണയോടെ: ബിജെപി ദേശീയ നേതൃത്വം
ന്യൂദല്‍ഹി: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയെന്ന് കേന്ദ്രനേതൃത്വം. ഇടത് ഭരണത്തില്‍ രാഷ്ട്രീയ ഭീകരത അഴിച്ചുവിടുകയാണ് സിപിഎമ്മെന്നും സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറണമെന്നും ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
ഭരണത്തിന്റെ പിന്തുണയോടെ കണ്ണൂരിനെ കൊലനിലമാക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ ഗ്രാമത്തിലാണ് അക്രമവും കൊലപാതകവും അരങ്ങേറുന്നത്.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് നിരവധി വീടുകള്‍ തകര്‍ത്തത്. പോലീസിനെ നിര്‍ജ്ജീവമാക്കി. ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അഴിമതിയും ഭരണപരാജയവും മറച്ചുവെക്കാനാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണിത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. കേസ് സിബിഐക്ക് കൈമാറണം. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രാഷ്ട്രീയ ഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കണം: അഖിലഭാരതീയ മലയാളി സംഘ്
ന്യൂദല്‍ഹി: രാഷ്ടീയ ആക്രമണങ്ങള്‍ അനിയന്ത്രിതമായി തുടരുന്ന കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ സായുധ സേനാ പ്രത്യേക അവകാശ നിയമമായ അഫ്സ്പ നടപ്പില്‍ വരുത്തണമെന്ന് അഖിലഭാരതീയ മലയാളി സംഘ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
ഇടതു ഭരണത്തില്‍ കണ്ണൂര്‍ ജില്ലിയിലെ ക്രമസമാധാന നില പൂര്‍ണ്ണമായും താറുമാറായിട്ടുണ്ട്. 7 പേരാണ് ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊല്ലപ്പെട്ടത്. മുന്നൂറിലേറെ വീടുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. നൂറ്റമ്പതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അതീവ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണ് കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്നത്. ക്രമസമാധാന നില പരിപാലിക്കുന്നതില്‍ പോലീസ് നിസ്സഹായരാണെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് എഫ്സ്പ പ്രഖ്യാപിക്കുകയാണ് ഏക പരിഹാരമെന്നും അഖിലഭാരതീയ മലയാളി സംഘ് കേന്ദ്രസമിതി വിലയിരുത്തി.
ബന്ധു നിയമന വിവാദങ്ങള്‍ അടക്കം ജനശ്രദ്ധയില്‍ നിന്നും അകറ്റുന്നതിനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് അഖിലഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി ശശിധര്‍ ആരോപിച്ചു. ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സജി നാരായണന്, എന്‍. വേണുഗോപാല്‍, നവോദയം ജനറല്‍ സെക്രട്ടറി രാമചന്ദ്രന് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: