കൊച്ചി: ഒരു കൊലപാതകം കൊണ്ട്, ഇ.പി. ജയരാജന് കളങ്കം മറയ്ക്കാനാവില്ല. സൂര്യനെ പഴമുറംകൊണ്ട് തടുക്കാനാവില്ല എന്നാണ് പഴമൊഴി. വരുംവരായ്കകള്‍ വഴിയില്‍ തങ്ങില്ല എന്നും പറയും.
അതുകൊണ്ട്, സുധീര്‍ നമ്പ്യാരെ പറഞ്ഞയച്ചതുകൊണ്ടോ ദീപ്തി നിഷാദിനെ രാജിവയ്പിച്ചതു കൊണ്ടോ ആയില്ല. കൊട്ടിപ്പാടുന്ന പൗരുഷം ജയരാജനുണ്ടായിരുന്നെങ്കില്, അയാള്‍ ആണാണെങ്കില്‍, വിവാദം ഉയര്‍ന്ന സമയത്ത് ഉത്തരവാദിത്തമേറ്റെടുത്ത് രാജിവയ്ക്കണമായിരുന്നു. ഇനി രാജിവച്ചാല്‍, അതിന്, ഒരു ശോഭയും ഉണ്ടാകില്ല. ജീവിതത്തില്‍ ഇന്നുവരെ ശോഭയുളള ഒരു പ്രവൃത്തിയും ചെയ്യാത്തവന്, നാണമുണ്ടെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എത്രയോ ഭേദമാണ്, കോണ്‍ഗ്രസുകാര്‍- ഒരു ജഡ്ജി വിവരദോഷം പറഞ്ഞയുടന്‍ രാജിവച്ചയാളാണ്, കെ.പി.വിശ്വനാഥന്. അടുത്തനാള്‍ തൈക്കാട് ഹൗസില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന വിശ്വനാഥനെ കണ്ടതോര്‍ക്കുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഏത് ജാംബവാന്റെ കാലത്താണ് ജീവിക്കുന്നത്? കമ്മിറ്റി കൂടിയാലേ രാജി തീരുമാനിക്കാന്‍ പറ്റൂ; ഒരാഴ്ച കഴിഞ്ഞേ കമ്മിറ്റി കൂടാന്‍ പറ്റൂ; ഒരു മാസം കഴിഞ്ഞേ സിസി കൂടാനാവൂ. അതനുസരിച്ചേ തീരുമാനിക്കാനാവൂ. അങ്ങനെയാണ് സ്വന്തം നിലയ്ക്ക് സാഹിത്യത്തില്‍ കാട്ടിയ വിഡ്ഢിത്തം ഇഎംഎസ് 40 കൊല്ലം കഴിഞ്ഞ് തിരുത്തിയത്.
പറഞ്ഞുകൊടുത്താല്‍ തിരുത്താനുള്ള വിവരമോ വിവേകമോ ജയരാജനില്ല. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സമ്മേളനം നടക്കുമ്പോള്‍, ജയരാജന് സി.പി.ജോണ്‍ രാമനിലയം എന്ന ലോഡ്ജില്‍ മുറിയെടുത്തു കൊടുക്കുകയുണ്ടായി. അന്ന് ആ ലോഡ്ജിന് മുന്നില്‍, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് എന്ന് ബോര്‍ഡ് വച്ചയാളാണ്, ജയരാജന്. അവിടെനിന്ന് ഒരു പടിപോലും അയാള്‍ ഉയര്‍ന്നിട്ടില്ല.
വ്യവസായ വകുപ്പില്‍ ജയരാജന് നടത്തിയ എല്ലാ നിയമനങ്ങളുടെയും പട്ടിക സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചോദിച്ചിട്ടുണ്ട്. കോടിയേരിക്കു പിടിമുറുക്കാന്‍ കിട്ടിയ ഒന്നാന്തരം അവസരം. അച്യുതാനന്ദന്, പിണറായിയോടുള്ള വൈരം കോടിയേരിയോടില്ല. അച്യുതാനന്ദനെ ആദരിച്ചു തന്നെയാണ്, കോടിയേരി പോകുന്നത്. അതുകൊണ്ട്, പ്രതിഛായയ്ക്ക് കോട്ടം തട്ടിയെന്ന അച്യുതാനന്ദന്റെ പ്രതികരണം, കോടിയേരിയുടേതായിട്ടും, വായിക്കാം.
പിണറായി വിജയന്, വിശ്വസ്തനായ ജയരാജനെ തള്ളുകയല്ലാതെ, വേറെ വഴിയില്ലാതായി. പി. ശശി ജില്ലാ സെക്രട്ടറിയായിരിക്കെ അപവാദത്തില്‍ പെട്ടപ്പോള്‍, വിജയന് സംരക്ഷിക്കാന്‍ കഴിയാത്തതുപോലെ, ഒരു കുടുക്കില്‍ പെട്ടിരിക്കുകയാണ് വിജയന്. രാഷ്ട്രീയം നിര്‍ത്തി മുംബൈയില്‍ പോയിരുന്ന ശശിയെ വിജയന് സെക്രട്ടറിയായപ്പോള്‍ മടക്കിക്കൊണ്ടുവരികയായിരുന്നു. അതുപോലെ, ചീത്തപ്പേരു പോകുമ്പോള്‍ മടങ്ങിവരാം എന്ന് ജയരാജനോട് പറഞ്ഞ്, വിജയന് കൈയൊഴിഞ്ഞിരിക്കാം. അതുകൊണ്ടാണോ, കൊല, പിണറായിയില്‍ തന്നെ നടന്നത് എന്നത് ആലോചിക്കേണ്ടതാണ്.
നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റിന്, അവിഹിത നിയമനങ്ങള്‍ റദ്ദാക്കുക എന്ന ഉത്തരവാദിത്തമല്ല ഉള്ളത്. രണ്ട് വിഴുപ്പുകള്‍ ഒഴിവാക്കിക്കഴിഞ്ഞല്ലോ. സുധീറും ദീപ്തിയും. ജയരാജനെയും ശ്രീമതിയെയും പോലുള്ള വിഴുപ്പുകളെയാണ്, ഒഴിവാക്കേണ്ടത്. ഒഴിവാക്കിയേ പറ്റൂ; അടുത്തമാസം 15 നും 16 നുമാണ് പിബി ചേരുന്നത്. സിപിഎം ജയരാജന്റെയും ശ്രീമതിയുടെയും രാജി തീരുമാനിച്ചില്ലെങ്കില്‍, കോടതിയും ജനവും അത് തീരുമാനിച്ചോളും. കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കുന്ന ശുപാര്‍ശയേ അപ്പോള്‍ പിബിക്ക് പരിഗണിക്കേണ്ടി വരികയുള്ളൂ. ക്രൈസ്തവ സഭകള്‍ പോലെ, മധ്യകാലഘട്ടത്തിലെ യുക്തിയും ധര്‍മവും അനുസരിച്ച് പാര്‍ട്ടി ഇങ്ങനെ പോയാല്‍, എം.എന്‍.വിജയന് ഓര്‍മിപ്പിച്ചപോലെ, ”നേതാക്കളുണ്ടാവും; അല്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവും, കൂടെ ജനങ്ങള്‍ ഉണ്ടാവില്ല” 92 സീറ്റ് ജനം നല്‍കിയത്, അട്ടിപ്പേറാണെന്ന് പാര്‍ട്ടി കരുതരുത്.
ഗൗരവതരം: ലോറൻസ്
കൊച്ചി: സിപിഎം അച്ചടക്കം ഇല്ലാത്ത പാര്‍ട്ടി എന്ന നിലയിലേക്ക് പോകുന്നതായി ജനം സംശയിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സ് അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അംഗം എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിന് പരിമിതി ഉണ്ട്. നാം ജീവിക്കുന്ന സമൂഹം, ചൂഷകവര്‍ഗ സ്വാധീനമുള്ളതാണ്. ആ ശക്തമായ സ്വാധീനം പാര്‍ട്ടിക്കകത്തും പ്രവേശിക്കാം. അതു മനസ്സിലാക്കി ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്: അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.
സ്റ്റാലിന് കെജിബി മേധാവി ബേരിയയെ കൊന്നു; ട്രോട്സ്കി കൊല്ലപ്പെട്ടു. പഴയ സംഭവങ്ങള്‍ പറയുന്നില്ല. കോടിയേരി ഗൗരവപൂര്‍വം പരിശോധിക്കുമെന്നു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും പറഞ്ഞു. അതിനര്‍ത്ഥം, ജയരാജന് ചെയ്തതിനെ അനുകൂലിക്കുന്നില്ല എന്നാണ്. ഞാന്‍ അവര്‍ പറഞ്ഞത് വിശ്വസിക്കുന്നു. അതിന്റെ കൂടെ നില്ക്കുന്നു.
കേരളത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ശരിയല്ലെങ്കില്‍ തിരുത്താം. കേന്ദ്ര നേതൃത്വം വിചാരിച്ച പോലെയല്ല സംസ്ഥാന ഘടകത്തിന്റേതെങ്കില് അവര്‍ക്കും ഇടപെടാം. സംസ്ഥാന കമ്മിറ്റി നാളത്തെ സെക്രട്ടേറിയറ്റിനുശേഷം വിളിച്ചുകൂട്ടാം. പ്രശ്നം ഗൗരവമുള്ളതാണെന്നാണ് പത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ബാക്കി കാര്യങ്ങള്‍ ഞാന്‍ പാര്‍ട്ടിയില്‍ പറഞ്ഞോളാം: ലോറന്‍സ് വ്യക്തമാക്കി.
അരുതാത്തത്: സരോജിനി
കൊച്ചി: സിപിഎം നടത്തിയ ബന്ധുനിയമനങ്ങള്‍ തെറ്റാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സരോജിനി ബാലാനന്ദന്. മന്ത്രി ഇ.പി.ജയരാജന്റെ നടപടിയെ ഒരു കാരണവശാലും അനുകൂലിക്കാന്‍ കഴിയില്ല. ഗൗരവമേറിയ തെറ്റാണ് ജയരാജന് ചെയ്തത്. പൊളിറ്റ് ബ്യൂറോ ഇത് അരുതാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെറ്റ് തിരുത്താന്‍ തയ്യാറായതിനാല്‍ ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇടയില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നാണ് കരുതുന്നത്.
കോടിയേരിയെ കണ്ടു
തിരുവനന്തപുരം: ഇ.പി. ജയരാജന് എ.കെ.ജി സെന്ററില്‍ ഇന്നലെ വൈകിട്ട് സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: