തലശ്ശേരി: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തി. സ്വര്‍ഗീയ ചാവശ്ശേരി ഉത്തമന്റെ മകന് പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്ത് (25) ആണ് വെട്ടേറ്റ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അക്രമം. ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ തലശ്ശേരിയിലേക്ക് പോകാനിറങ്ങിയതാണ് രമിത്ത്. രമിത്തിനെ പെട്രോള്‍ പമ്പിന് സമീപം മാരകായുധങ്ങളുമായി സംഘടിച്ചുനിന്ന സിപിഎം സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അമ്മയും സംഭവം നേരില്‍ കണ്ട് ബോധം കെട്ട് വീണു.
കഴുത്തിനും വയറിനും മാരകമായി പരിക്കേറ്റ രമിത്തിനെ ഉടന്‍ തന്നെ എക്സൈസ് വാഹനത്തില്‍ തലശ്ശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴുത്ത് ഏതാണ്ട് പൂര്‍ണ്ണമായും അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. രമിത്തിനെ അപായപ്പെടുത്താനുള്ള തയ്യാറെടുപ്പുമായി രാത്രി തന്നെ സിപിഎം സംഘം വന്‍ ആയുധസന്നാഹവുമായി വീടിന് സമീപമുണ്ടായിരുന്നു. രമിത്ത് വീടിന് പുറത്തിറങ്ങുന്നത് കണ്ട അക്രമികള്‍ വളഞ്ഞിട്ട് വെട്ടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം നടന്ന ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ രമിത്തിന്റെ വീട് അക്രമിച്ചിരുന്നു. അമ്മ: നാരായണി. സഹോദരി: രമിഷ.
ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാക്കളായ വത്സന് തില്ലങ്കേരി, പി.പി.സുരേഷ് ബാബു, വി. ശശിധരന്, കെ. സജീവന്, എ.പി. പുരുഷോത്തമന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, കെ.രഞ്ജിത്ത്, അഡ്വ.വി. രത്നാകരന്, ബിജു ഏളക്കുഴി, എ.ഒ. രാമചന്ദ്രന്, എം.പി.സുമേഷ് തുടങ്ങി നിരവധി നേതാക്കള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി. ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വിലാപയാത്രയായി സ്വദേശത്തേക്ക് കൊണ്ടുപോകും. തലശ്ശേരി, ചാവശ്ശേരി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 12ന് ആവട്ടിയില്‍ പൊതുദര്‍ശത്തിന് ശേഷം രമിത്തിന്റെ പിതാവ് ധീരബലിദാനി ഉത്തമന്റെ സ്മൃതി മണ്ഡപത്തിന് സമീപം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: