ന്യൂദല്‍ഹി: രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു ചേർത്തു. പ്രധാനമായും ജമ്മു കശ്മീരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. യോഗത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പാംപോറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന 56 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനെക്കുറിച്ചും ഇപ്പോഴത്തെ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് വിവരങ്ങൾ കൈമാറി. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. നിയന്ത്രണ രേഖയിലെ സുരക്ഷ ശക്തമാക്കുന്നതിനും നുഴഞ്ഞ് കയറ്റം ഒഴിവാക്കുന്നതിന് നടപടിയെടുക്കാനും നിര്‍ദേശം നല്കി.
അതേ സമയം ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ചെങ്കോട്ടയിലും പരിസരങ്ങളിലുമായി തൊണ്ണൂറോളം എന്‍എസ്ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തെ പല പ്രധാന നഗരങ്ങളിലും മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: