കുണ്ടറ: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഡിറ്റോറിയത്തിന്റെ അവസ്ഥ ദയനീയമായി തുടരുന്നു.
ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഈ ആഡിറ്റോറിയം ഇളമ്പള്ളൂര്‍ ദേവീക്ഷേത്രത്തിനു സമീപമാണ് കോടികള്‍ ചിലവാക്കി നിര്‍മ്മിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ സ്റ്റേജ് പ്രോഗ്രാമുകളും, ഫാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പരിപാടികളും ദിവസേന കല്യാണവും ഒക്കെ നടക്കുകയും ദൂരെസ്ഥലങ്ങളിലുള്ള ആള്ക്കാര് പോലും ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് വരെ കല്യാണവും പരിപാടികളും ബുക്ക് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും, ഉദേ്യാഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സ്വകാര്യ ആഡിറ്റോറിയങ്ങളുമായി കൂട്ടുകൂടി ഈ പഞ്ചായത്ത് ആഡിറ്റോറിയം നരകതുല്യമാക്കിയിരിക്കുകയാണെന്നും ഇതിന് ഇവര്‍ക്ക് മാസപ്പറ്റ് സ്വകാര്യ ആഡിറ്റോറിയങ്ങള്‍ നല്‍കുന്നുവെന്നാണ് സൂചന. ഇവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിന്റെയും കൂടി മൗനാനുവാദവും ഉണ്ടെന്നാണ് മറ്റൊരു ശ്രുതി.
കല്യാണവും പരിപാടികളും ബുക്കു ചെയ്തവര്‍ കാടുകയറി നാലുവശത്തും മാലിന്യങ്ങള്‍ കുന്നുകൂടിയ ആഡിറ്റോറിയത്തിലേക്കാണ് പ്രവേശിക്കേണ്ടത്. ഇവിടുത്തെ ബാത്റൂമില്‍ മൂക്കുപൊത്തിയേ കയറാന്‍ പറ്റൂ. അത്രക്കും മാലിന്യം നിറഞ്ഞ അന്തരീക്ഷമാണ്. അടുക്കളയും ഷോറൂമുകളും മാലിന്യം നിറഞ്ഞ് കിടക്കുന്നു. ഊണ് ഹാള്‍ വൃത്തികെട്ട നിലയിലും ഇവിടുത്തെ മേശയും കസേരയും വളരെ മോശാവസ്ഥയിലുമാണ്. മഴപെയ്താല്‍ ഓഡിറ്റോറിയത്തില്‍ മഴവെള്ളപ്പാച്ചില്‍.
അഴുക്ക് തളം കെട്ടിയ തറ. സീലിംഗുകള്‍ മാറാപ്പ് നിറഞ്ഞ് ഇളകി വീഴുന്ന രീതിയില്‍. പുകയറയും മാറാപ്പും നിറഞ്ഞ ഭിത്തികള്‍. അഴുക്കൊട്ടിപ്പിടിച്ച കസേരകള്‍. ലക്ഷങ്ങള്‍ ചിലവാക്കി സ്ഥാപിച്ച ജനറേറ്റര്‍ വര്‍ഷങ്ങളായി കേടായി മഴയും വെയിലും കൊണ്ട് കിടക്കുന്നു. കറണ്ട് പോയാല്‍ പരിപാടിക്ക് ഹാള്‍ ബുക്കുചെയ്തവര്‍ മണ്ണെണ്ണ വിളക്കും മെഴുകുതിരിയും കത്തിച്ചു പിടിക്കണം. ഒട്ടുമിക്ക ട്യൂബുകളും ഫാനുകളും പണിമുടക്കാണ്.
ഊണ് കഴിഞ്ഞ് കൈ കഴുകാന്‍ ടാപ്പിനടുത്തെത്തുന്നവര് വെള്ളമില്ലാതെ പകച്ചു നില്ക്കുന്നു. പിന്നെ ശരണം തൊട്ടടുത്ത വീടും കടകളും. ടോയ്ലറ്റില് പോകുന്നവര്‍ എപ്പോഴെങ്കിലും വരുന്ന വെള്ളത്തിന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കണം. വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം ഗാര്ഡന് എന്ന പേരില്‍ വേലി കെട്ടി കാട് വളര്‍ത്തുന്നു. ശ്മശാനത്തില്‍ പ്രവേശിച്ച പ്രതീതിയാണിവിടെ. ആഡിറ്റോറിയത്തിന് അഡ്വാന്‍സ് നല്കിയവര് പരിപാടി കഴിഞ്ഞ് പഞ്ചായത്തില്‍ അഡ്വാന്‍സ് തുക വാങ്ങാനെത്തിയാല്‍ ഉദേ്യാഗസ്ഥരും സെക്രട്ടറിയും ഇവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മാസങ്ങളോളം നടത്തിക്കും. തുടര്‍ന്ന് ഇവര്‍ പരിചയമുള്ളവരിലേക്ക് കാര്യങ്ങള്‍ പറയുകയും വിവരമറിയുന്ന ആരും തന്നെ പിന്നീട് ഓഡിറ്റോറിയം ബുക്ക് ചെയ്യാറില്ല. ഓഡിറ്റോറിയം വാടകക്ക് നല്കിയാല് പഞ്ചായത്തിലെ ഒരു ജീവനക്കാരന് പരിപാടി കഴിയുന്നതുവരെ വാടകക്കാര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്‍ അവിടെ കാണണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ആരും തന്നെ തിരിഞ്ഞുനോക്കാറില്ല. 20 വര്‍ഷമായി ഈ ആഡിറ്റോറിയത്തിന്റെ മെയിന്റനന്‍സിനും പുനരുദ്ധാരണത്തിനും വേണ്ടി കോടിക്കണക്കിന് രൂപ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായി കണക്കുകള്‍ പറയുന്നു. ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കീശവീര്‍ത്തു എന്നതല്ലാതെ ഈ ആഡിറ്റോറിയത്തിന്റെ ദുര്‍ഗതിക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ല. ആഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍ മാലിന്യവും മാറാപ്പും നിറഞ്ഞ് എലിയും പഴുതാരയും പാറ്റയും ഓടിക്കളിക്കുന്നു. മുന്‍വശത്ത് പഞ്ചായത്തിന്റെ പഴയ പൊട്ടിപ്പൊളിഞ്ഞ വാട്ടര്‍ടാങ്കും മാലിന്യങ്ങളും മറ്റ് ആക്രിസാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നു.
ഇവിടെ രാത്രിയില്‍ ഉദേ്യാഗസ്ഥരില്‍ ചിലരും കൂട്ടാളികളും മദ്യപാനവും ചീട്ടുകളിയുമാണെന്ന് ചില പരിസരവാസികള്‍ പറഞ്ഞു. ആഡിറ്റോറിയത്തിന്റെ പരിസരം മുഴുവന്‍ മാലിന്യം നിറഞ്ഞതിനാല്‍ കൊതുകുകള്‍ പെറ്റുപെരുകി. ഇതുമൂലം പകര്‍ച്ചവ്യാധികള്‍ പടരുമോ എന്ന ആശങ്കയിലാണ് പരിസരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: