ആത്മാവ് സ്വയം പ്രകാശിക്കുന്നു. പക്ഷേ, ബുദ്ധിയുടെമേല്‍ ഒരു ആവരണമുണ്ട്. ഈ ആവരണം കാരണം ബുദ്ധി വ്യാമോഹിതമാണ്. വ്യാമോഹിതമായ ഈ ബുദ്ധിക്ക് ആത്മാവിനെ അനാത്മാവില്നിന്നു വേര്‍തിരിക്കാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെ അന്തര്യാമിയായ സത്യവസ്തുവിനെ ബുദ്ധി എങ്ങനെ അനുഗമിക്കും; ഈ വ്യാമോഹത്തെ അകറ്റാനും അന്തര്‍വര്‍ത്തിയായ ആത്മാവിനെ കണ്ടെത്താനും ഉപകരിക്കാത്ത വിദ്യാഭ്യാസവും ബുദ്ധിശക്തിയും വൈദഗ്ധ്യവും കര്ത്തവ്യബഹുലമായ ബാഹ്യലോകത്ത് പ്രയോജനമുണ്ടെങ്കിലും ആദ്ധ്യാത്മികമായി അവ തികച്ചും നിഷ്പ്രയോജനമാണ്. പക്ഷേ ആദ്ധ്യാത്മിക ശക്തിയുമായി ബന്ധപ്പെടുമ്പോള്‍ അവ പ്രയോജനപ്പെട്ട് തുടങ്ങും. അവയാണ് മോക്ഷത്തിനുള്ള മാധ്യമങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.
എപ്പോള്‍ ഈശ്വരകൃപ പ്രാപിക്കുമോ അപ്പോള്‍ നിങ്ങളില്‍ ഈശ്വരാവബോധം ഉദിക്കുന്നു. അതുകൊണ്ട് പ്രാര്‍ത്ഥനയുടെയും ഭക്തിയുടെയും സാധനാനുഷ്ഠാനത്തിന്റെയും തപസ്സിന്റെയും ദാനത്തിന്റെയും സ്വധര്മാചരണത്തിന്റെയും ലക്ഷ്യസ്ഥാനം ഈശ്വരകൃപയായിരിക്കണം.
നിങ്ങള്‍ സ്വയം കൈക്കുമ്പിള്‍ നീട്ടേണ്ടത് ആ പരമമായ കൃപയ്ക്കാണ് നിങ്ങള്‍ സ്വയം അതിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രജ്ഞ തെളിയുകയും മോഹവിഷയങ്ങളില് നിന്നും വൈകാരിക വൃത്തികളില്‍നിന്നും നിസ്സംഗത ശീലിക്കുകയും ചെയ്യും. അപ്പോള്‍ സത്യവും അസത്യവും വേര്‍തിരിച്ച് കാണാന്‍ മാത്രമല്ല സത്യത്തില്‍ ഉറച്ച് നില്‍ക്കാനും ധര്‍മപഥത്തില്‍ ചരിക്കാനും ഈശ്വരാനുഭൂതി നേടാനും സത്യസ്വരൂപവുമായി താദാത്മ്യം പ്രാപിക്കാനുമുള്ള ശക്തി ആര്ജിക്കുവാനും കഴിയും.
ഒരാള്‍ ഈശ്വരകൃപയുടെ അധീശതയില്‍ ബോധവാനാകണം. ഈ ബോധം ഇല്ലാതെ വന്നാല്‍ തപസ്സിന് ഭ്രംശം സംഭവിക്കും. എല്ലാം പ്രയത്നങ്ങളും വ്യര്‍ത്ഥമാകും. രാവണന് ഒരു ശിവഭക്തനായിരുന്നു. അദ്ദേഹം മഹാനായ തപസ്വിയും ആയിരുന്നു. ജന്മനാ ബ്രാഹ്മണനായിരുന്നുവെങ്കിലും അദ്ദേഹം വൃത്തികൊണ്ട് അസുരനായി. അദ്ദേഹത്തിന് ഉല്‍ക്കടമായ ഇച്ഛാശക്തിയുണ്ടായിരുന്നു. പക്ഷേ പരമശിവന് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ട വരങ്ങളെന്താണ്! കൃപയ്ക്ക് വേണ്ടിയോ വിശുദ്ധ പ്രേമത്തിനുവേണ്ടിയോ അമരത്വത്തിന് വേണ്ടിയോ യാചിച്ചില്ല. അദ്ദേഹം അഭ്യര്‍ത്ഥിച്ചത് സുദീര്‍ഘമായ നല്ല ജീവിതത്തിനുവേണ്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: