സ്ഥാപകന്റെ നേരിട്ടുള്ള നേതൃത്വം ഇല്ലാതെ ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) 12 വര്‍ഷം പിന്നിട്ടിരിക്കുന്നു. ബിഎംഎസ് സഥാപിച്ച ദത്തോപാന്ത് ഠേംഗ്ഡിജി 1955 മുതല്‍ 2004 വരെ സംഘടനയുടെഎല്ലാ പ്രവര്‍ത്തനങ്ങളുടെയും തീരുമാനങ്ങളുടെയും അവസാനവാക്കായിരുന്നു.
1955 ജൂലായ് 23 ന് ഭോപ്പാലില്‍ വിരലിലെണ്ണാവുന്ന ഏതാനും പേരെ ചേര്‍ത്ത് രൂപീകരിച്ച ബിഎംഎസ് എന്ന തൊഴിലാളി സംഘടനയെ തന്റെ അസാധാരണ ചിന്താശക്തിയും കര്‍മശേഷിയുംകൊണ്ട് ഠേംഗ്ഡിജി രാജ്യമാകെ വളര്‍ത്തി. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ സംഘടന നാനാവിധ വെല്ലുവിളികളെയും തടസങ്ങളെയും അതിജീവിച്ച് രാജ്യത്തെ ഒന്നാമത്തെ സംഘടന എന്ന അംഗീകാരം നേടിക്കഴിഞ്ഞിരുന്നു.
ഭാരതത്തില്‍ മാത്രമല്ല ലോകരാജ്യങ്ങളിലെല്ലാം തന്നെ ഠേംഗ്ഡിജി എന്ന മഹദ്വ്യക്തിയെയും ബിഎംഎസ് എന്ന ട്രേഡ് യൂണിയനെയുംപറ്റി ഖ്യാതി പരക്കുകയും ഇതേക്കുറിച്ച് പഠിക്കാന്‍ അന്യരാജ്യങ്ങളില്‍നിന്നുപോലും ആളുകളെത്തുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതകാലത്തും മരണശേഷവും ഠേംഗ്ഡിജി പൊതുവെ അറിയപ്പെട്ടത് പ്രമുഖ ട്രേഡ് യൂണിയന് നേതാവ് എന്ന നിലയിലാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ചിന്താധാരയും ട്രേഡ് യൂണിയന് രംഗത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സാമ്പത്തിക-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലും അഗാധമായ പഠനങ്ങളും കണ്ടെത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്.
ആര്‍എസ്എസ് എന്ന സംഘടനയെ കേരളീയര്‍ക്ക് ശരിയായി പരിചയപ്പെടുത്തിയത് ഠേംഗ്ഡിജിയായിരുന്നു. 1942 ല്‍ ഏകനായി അദ്ദേഹം കോഴിക്കോട്ടെത്തി ആദ്യ ശാഖ സ്ഥാപിച്ചു. 1964 മുതല്‍ 1976 വരെ രാജ്യസഭാംഗമായിരുന്ന് മികച്ച പാര്‍ലമെന്റേറിയനായും അറിയപ്പെട്ടു. 1975 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരായ സമരവും, 1977 ല്‍ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിതര രാഷ്ട്രീയപാര്‍ട്ടികളെ യോജിപ്പിച്ച് നേടിയ ഗംഭീര വിജയവും ഠേംഗ്ഡിജിയുടെ രാഷ്ട്രീയനേതൃപാടവം തെളിയിച്ചു.
ആര്‍തര്‍ ഡങ്കല്‍ റിപ്പോര്‍ട്ട് മുതല്‍ ഗാട്ട് കരാര്‍, ഡബ്ല്യുടിഒ വരെയുള്ള വഴികളിലൂടെ കടന്നുവന്ന് ലോക സമ്പദ്വ്യവസ്ഥയെ തകിടംമറിച്ച 1990 ല്‍ ആരംഭിച്ച നവ ഉദാരീകരണ നയങ്ങളെ വസ്തുനിഷ്ഠമായി പഠിച്ച് വിലയിരുത്താനും, അപകടസ്ഥിതിയെക്കുറിച്ച് ലോകത്തിനും പ്രത്യേകിച്ച് ഭാരതസര്‍ക്കാരിനും മുന്നറിയപ്പും താക്കീതും നല്‍കാനും ഠേംഗ്ഡിജിയോടൊപ്പം നില്ക്കാന് മറ്റൊരു ചിന്തകനും സാധിച്ചിരുന്നില്ല. സാഹചര്യം മുതലെടുത്ത് ബഹുരാഷ്ട്ര കുത്തകകള്‍ നടത്തിയ മുന്നേറ്റത്തില്‍ അന്തംവിട്ടുപോയ കമ്മ്യൂണിസ്റ്റുകളടക്കമുള്ളവരുടെ മുന്നില്‍ ‘തേഡ് വേ’ എന്ന ആശയം അവതരിപ്പിക്കാനും ഠേംഗ്ഡിജിക്ക് സാധിച്ചു.
ഠേംഗ്ഡിജിയുടെ മരണം നടന്ന് 12 വര്‍ഷം കഴിഞ്ഞെങ്കിലും അദ്ദേഹം സ്ഥാപിച്ച ബിഎംഎസ് ഇന്നും ആശാവഹമായി തന്നെ വളരുന്നു. കാരണം ബിഎംഎസില്‍ ഠേംഗ്ഡിജി തന്റെ ആത്മാവിനെക്കൂടി സന്നിവേശിപ്പിച്ചിരുന്നു. ഒരു മഹാനെ വിലയിരുത്തേണ്ടത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാനും ആശയങ്ങളെ പുകഴ്ത്താനും എത്രത്തോളം ആളുകളുണ്ട് എന്നു നോക്കിയല്ല, മറിച്ച് കാലശേഷം അദ്ദേഹത്തിന്റെ വാക്കുകളെയും ആശയത്തെയും പിന്തുടരാന് എത്രപേര്‍ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ്.
ഠേംഗ്ഡിജി പറഞ്ഞ ഒരു സംഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ഒരു ദിവസം ഠേംഗ്ഡിജി സുഹൃത്തായ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തല്‍സമയം ഇരുവരുടെയും സുഹൃത്തായ ഉയര്‍ന്ന കമ്യൂണിസ്റ്റ് നേതാവും അവിടെ എത്തി. സംസാരമധ്യേ ഡോക്ടര്‍ജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവുമെല്ലാം പരാമര്‍ശവിഷയമായി.
കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിങ്ങളുടെ നേതാവ് ഡോക്ടര്‍ ഹെഡ്ഗേവാര്‍ മഹാനും കഠിനപരിശ്രമശാലിയുമെല്ലാമായിരുന്നെങ്കിലും നെഹ്റുവിനെപ്പോലെ ജനങ്ങളെ ആകര്‍ഷിക്കുവാനോ അനുസരിപ്പിക്കുവാനോ ഒന്നും സാധിച്ചില്ല. ഇതിന് ഠേംഗ്ഡിജി മറുപടി പറയും മുമ്പുതന്നെ കമ്യൂണിസ്റ്റ് നേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്: ശരിയാണ്, നെഹ്റു ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ അനുസരിക്കാനും സ്നേഹം നടിക്കാനുമെല്ലാം നിരവധി ആളുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നെഹ്റുവിനെ ഓര്‍ക്കാനും അനുസരിക്കാനും തയ്യാറുള്ളവര്‍ എത്രപേരുണ്ടാകും.
അതേസമയം ഡോക്ടര്‍ ഹെഡ്ഗേവാര്‍ മരിച്ചശേഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുവാനും അനുസരിക്കുവാനും അദ്ദേഹത്തിനുവേണ്ടി മരിക്കാന്‍പോലും തയ്യാറായ നിരവധിപേരുണ്ട്. കാലം ചെല്ലുന്തോറും അത് വര്‍ധിക്കുകയും ചെയ്യുന്നു.
മരണശേഷവും സംഘടനയെയും ബഹുജനങ്ങളെയും നയിക്കാന്‍ കഴിയുന്നവര്‍ ദുര്‍ലഭമാണ്. ഇവരില്‍ ഒരാളായിരുന്നു ഠേംഗ്ഡിജിയെന്ന് ഇന്നും തുടരുന്ന ബിഎംഎസിന്റെ വളര്‍ച്ച നമുക്ക് ബോധ്യപ്പെടുത്തിതരുന്നു. ആ മഹാപ്രതിഭക്ക് മുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: