ഗായകന്, ഗാനരചയിതാവ്, അഭിനേതാവ്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ബോബ് ഡിലന് എന്നറിയപ്പെടുന്ന റോബര്‍ട്ട് അല്ലന് സിമ്മര്മാന്. അഞ്ചുപതിറ്റാണ്ട് സംഗീത ലോകത്ത് നിറഞ്ഞുനിന്ന ഡിലന് സമൂഹത്തെ ഇളക്കിമറിച്ചു. മാധ്യമലോകം അദ്ദേഹത്തെ പുതുതലമുറയുടെ വക്താവെന്ന് വിശേഷിപ്പിച്ചു. മാധ്യമങ്ങളുടെ നിര്‍ദ്ദേശവും അഭിപ്രായമൊന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല എന്നത് വേറെകാര്യം.
അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും പൗരാവകാശ സമിതികള്‍ക്കും ഡിലന്റെ ‘ബ്ലോവിന്‍ ഇന്‍ ദ വിന്‍ഡ്’, ‘ദ ടൈംസ് ദേ ആര് ചേഞ്ചിങ്’ എന്നീ ആദ്യകാല സൃഷ്ടികള്‍ ദേശീയഗാനങ്ങള്‍ പോലെയായി. അമേരിക്കന്‍ നാടന്‍ സംഗീത ശൈലിയില്‍ തുടങ്ങിയ ഡിലന്, 1965-ല്‍ ‘ലൈക് എ റോളിംഗ് സ്റ്റോണ്‍’ എന്ന ഗാനത്തോടെ ജനകീയ ഗായകനായി. തൊട്ടുപിന്നാലെ, റോക് സംഗീതത്തിന്റെ പിന്നണിയോടെ അമേരിക്കന്‍ ഗായകരുടെ പട്ടികയില്‍ തലപ്പത്തെത്തി. അമേരിക്കന്‍ നാടന്‍ സംഗീതക്കാരുടെ കടുത്ത എതിര്‍പ്പിനും അതു കാരണമാക്കി.
പാട്ടിനൊപ്പം പാട്ടെഴുത്തും ചേര്‍ന്നപ്പോള്‍ ഡിലന്റെ സ്വാധീനം വര്‍ദ്ധിച്ചു. വരികളില്‍ രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും തത്വചിന്തയും സാഹിത്യവും നിറഞ്ഞുനിന്നു. അത് ജനമനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.
തുടക്കത്തില്‍, ഗായകന് ലിറ്റില്‍ റിച്ചാര്‍ഡിനെയാണ് ഡിലന് മാതൃകയാക്കിയിരുന്നത്. പാട്ടെഴുത്തില്‍ പിന്തുടര്ന്നത് വുഡി ഗുത്രീ, റോബര്‍ട്ട് ജോണ്സണ്, ഹാങ്ക് വില്യംസ് തുടങ്ങിയവരെയും. വൈകാതെ സ്വന്തം വഴിയിലെത്തി.
ഡിലന് വ്യാപരിക്കാത്ത സംഗീത മേഖലയില്ലെന്നു വന്നു. 50 വര്‍ഷത്തെ സംഗീത കാലം ബ്ലൂസ് മുതല്‍ സുവിശേഷ ഗീതം, റോക് ആന്‍ഡ് റോള്‍, റോക്കാബില്ലി തുടങ്ങി ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ്, ജാസ് സംഗീതം വരെ വ്യാപിച്ചു.
ഡിലന് കൈകാര്യം ചെയ്യാത്ത സംഗീതോപകരണങ്ങൡല്ല. ഗിത്താര്‍, കീ ബോര്‍ഡ്,… 1980 കളില്‍ അദ്ദേഹം ഒരു സംഘവുമായി നടത്തിയ ‘ഒടുക്കമില്ലാത്ത സംഗീത യാത്ര’ ഏറെ പ്രസിദ്ധമായി. സംഗീതജ്ഞന്, ഗായകന് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാനരചയിതാവെന്ന നിലയിലാണ് മഹത്തായ സംഭാവന.
ഡിലന്റെ പ്രതിഭ ചിത്രകലയിലും പ്രകടമായി. 1994 മുതല്‍ അദ്ദേഹം വരയും വര്‍ണ്ണവും നിറച്ച ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഡിലന്റെ ഗാനങ്ങളുടെ പത്തുകോടി റെക്കോഡുകള്‍ വിറ്റുപോയി, ലോകചരിത്രത്തിലിടം നേടി. ഒട്ടേറെ ബഹുമതികളും തേടിയെത്തി. 11 ഗ്രാമി അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, അക്കാദമി അവാര്‍ഡ് എന്നിവ പ്രമുഖം. റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം, മിന്നസോട്ടാ മ്യൂസിക് ഹാള്‍ ഓഫ് ഫെയിം, നഷ്വില്ലീ സോങ് റൈറ്റേഴ്സ് ഹാള്‍ ഓഫ് ഫെയിം എന്നിവിടങ്ങളില്‍ ആദരിക്കപ്പെട്ടു.
2008 ല്‍ പുലിറ്റ്സര്‍ സമ്മാന സമിതി, അദ്ദേഹത്തിന്റെ കാവ്യകലാ വൈഭവവും ഗാനജ്ഞാനവും ജനപ്രീതിയും പരിഗണിച്ച് പ്രത്യേകം ബഹുമാനിച്ചു. 2012 ല്‍ അമേരിക്കയിലെ പ്രമുഖ ബഹുമതി, പ്രസിഡന്റിന്റെ ഫ്രീഡം മെഡല്‍ ബരാക് ഒബാമയില്‍നിന്ന് നേടി. ഇപ്പോള്‍ 1991 നുശേഷം അമേരിക്കയിലേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കൊണ്ടുവന്നിരിക്കുന്നു, ഡിലന്.
സാറാ ലൗണ്ട്സിനെ 1965 ല്‍ വിവാഹം കഴിച്ചു. നാലു മക്കള്‍. സാറയ്ക്ക് മുമ്പുണ്ടായിരുന്ന മകളെയും വളര്‍ത്തി. 1977 ല്‍ ബന്ധം പിരിഞ്ഞു. ഒരു മകന് യാക്കോബ് പ്രമുഖ സംഗീത ബാന്‍ഡ് ദ വാല്ഫ്ളവേഴ്സിലെ പ്രധാന ഗായകനാണ്. ജെസ്സി ഡിലന് സിനിമാ സംവിധായകനും വ്യവസായിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: