കോട്ടയം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം അക്രമിസംഘം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. പാലായിലും കോട്ടയത്തും ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതൊഴികെ ഹര്‍ത്താല്‍ സമാധാനപരം. കോട്ടയത്ത് ബിജെപി ജില്ലാകമ്മിറ്റി ഓഫീസിന് നേരെ സിപിഎം അക്രമിസംഘം നടത്തിയ കല്ലേറില്‍ ജനാലചില്ലുകള്‍ തകര്‍ന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകല് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി.
പാലായില്‍ സമാധാനപരമായി സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തിന് നേരെ പോലീസ് ലാത്തി പ്രയോഗിച്ചു. ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നുംതന്നെ തുറന്ന് പ്രവര്‍ത്തിച്ചില്ല. ചുരുക്കം ചില ആഫീസുകള്‍ രാവിലെ തുറന്നെങ്കിലും സമരാനുകൂലികള്‍ സ്ഥലത്തെത്തി അടപ്പിച്ചു. കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. റോഡുകള്‍ നിശ്ചലമായി. പാല്, പത്രം, ആംബുലന്‍സ്, ആശുപത്രി സര്‍വ്വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ വാഹനങ്ങള്‍ ഒന്നും പ്രവര്‍ത്തകര്‍ തടഞ്ഞില്ല. വീഥികളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോലീസ് ശക്തമായ കാവല്ഏര്പ്പെടുത്തിയിരുന്നു. നഗര-ഗ്രാമീണ മേഖലകളില്‍ സമരാനൂകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: