കൊച്ചി: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് രമിത്തിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണവും, സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യവാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകളും, ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. പ്രവര്‍ത്തകര്‍ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി എം.എന്‍. മധു, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന്, സി.ജി. രാജഗോപാല്‍, കുരുവിളമാത്യൂസ്, നോബിള്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
കാക്കനാട്: സിവില്‍ സ്റ്റേഷനിലെ 82 ഓഫീസുകളില്‍ 35 എണ്ണം തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു. ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് സഫീറുള്ള, എഡിഎം സി.കെ. പ്രകാശ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ ഹാജരായിരുന്നു. നാമമാത്രമായ ജീവക്കാര്‍ മാത്രമാണ് ഹാജരായത്.
വ്യവസായ മേഖലയായ സെസ്സ്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ നില കുറവായിരുന്നു. തൃക്കാക്കരയിലെ എന്‍ജിഓ കോര്‍ട്ടേഴ്സ്, വാഴക്കാല, പടമുഗള്‍ എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: