കാക്കനാട്: ചില്‍ഡ്രന്‍സ് ഹോമില്‍ 18 കുട്ടികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ചില്‍ഡ്രന്‍സ് ഹോമില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അവിടെ നിന്നും പുറത്ത് പോകാന്‍ അനുവധിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 9 നാണ് സംഭവം. ചില്‍ഡ്രന്‍സ് ഹോമിന്റെ രണ്ട് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് ഭീഷണി മുഴക്കിയത്.
പി.ടി. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള, അഡീഷണല്‍ ജില്ലാ ജഡ്ജി കൗസര്‍ ഇടപകത്ത്, എ.ഡി.എം. സി.കെ. പ്രകാശ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, വാര്‍ഡ് കൗണ്‍സിലര്‍ എം.എം.നാസര്‍ എന്നിവരുടെ നേത്യത്വത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് പരിഹാരമായത്.
ജില്ലാ കളക്ടറുടെ ഉത്തരവാദിത്വത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 5 കുട്ടികളെ വീടുകളില്‍ എത്തിക്കുക, ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരുടെ പേരിലുള്ള പരാതികള്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുക. പതിനാറാം തിയതി ഉച്ചകഴിഞ്ഞ് എംഎല്‍എയുടെ നേത്യത്വത്തില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വച്ച് കുട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുക തുടങ്ങിയ ഉറപ്പിലാണ് ആത്മഹത്യാഭീഷണി അവസാനിച്ചത്.
വീട്ടില്‍ പോയി മാതാപിതാക്കളെ കാണുക, പഠനസൗകര്യം ഒരുക്കുക, ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്ന മാനസീക പീഡനവും, മോശമായ പെരുമാറ്റവും അവസാനിപ്പിക്കുക, മെച്ചപ്പെട്ട ആഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.
കെട്ടിടത്തിലെ രണ്ടാം നിലയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ഏണി ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. തുടര്‍ന്ന് ഏണി കുട്ടികള്‍ മാറ്റി ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാര്‍ അറിയുന്നത്. പോലീസിനേയും, ഫയര്‍ഫോഴ്സിനേയും വിളിച്ചു വരുത്തി കുട്ടികളെ താഴെ ഇറക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ഒന്നടങ്കം ആത്മഹത്യാഭീഷണി മുഴക്കി.
ചില്‍ഡ്രന്‍സ് ഹോമില്‍ 88 കുട്ടികളാണുള്ളത്. ഇതില്‍ 56 പേര് വിവിധ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുകയാണ്. ഇവിടെ താമസിക്കുന്ന 32 കുട്ടികളില്‍ 18 കുട്ടികളാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. തൃക്കാക്കര അസി.കമ്മീഷണര്‍ ബിനോയ്, ഇന്‍ഫോപാര്‍ക്ക് സിഐ സി.കെ രാധാമണി, തൃക്കാക്കര എസ്ഐ എ.എന്‍. ഷാജു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വന്‍ പോലീസ് സംഘവും, അസി.സ്റ്റേഷന് ഓഫീസര്‍ ലാല്‍ജിയുടെ നേത്യത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: