കണ്ണൂര്‍: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലനാണ്ടി രമിത്തിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായിരുന്നു ഹര്‍ത്താല്‍. അപൂര്‍വ്വം ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. സ്വകാര്യ ബസ്സുകളോ വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. ജില്ലയിലുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിച്ചത്.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. അധികാരത്തിന്റെ തണലില്‍ സിപിഎം ജില്ലയില്‍ നടത്തുന്ന അക്രമം ജനങ്ങളുടെ സൈ്വര്യജീവിതമാണ് കഴിഞ്ഞ അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ തുടങ്ങിയ അക്രമപരമ്പര സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ കണ്ണൂര്‍ ജില്ലയിലാകമാനം നടപ്പാക്കുകയാണ്. എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലാണ് സിപിഎമ്മുകാര്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. നിരവധി പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ ക്രൂരമായി അക്രമിച്ചത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ 15 ഓളം വീടുകള്‍ പിണറായില്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയുണ്ടായി. കുട്ടികളുടെ പുസ്തകങ്ങള്‍ പോലും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. കിണറുകളില്‍ ബാര്‍ബര്‍ ഷാപ്പുകളിലെ മാലിന്യമാണ് നിക്ഷേപിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂര്‍, തില്ലങ്കേരി, കൂത്തുപറമ്പ്, ധര്‍മ്മടം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇതേ അക്രമം അരങ്ങേറി. എന്നാല്‍ കേസില്‍ പ്രതികളായ സിപിഎമ്മുകാര്‍ നേതൃത്വത്തിന്റെയും പോലീസിന്റെയും ഒത്തുകളിയുടെ ബലത്തില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. അക്രമത്തിന് അനുവാദവും പൂര്‍ണ പിന്തുണയും സാമ്പത്തിക സഹായം പോലും ചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടാണ് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് ജില്ലയെ കുരുതിക്കളമാക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഇതിനുള്ള ശക്തമായ താക്കീതായിരുന്നു ഇന്നലെ ഹര്‍ത്താല്‍ പൂര്‍ണ വിജയമാക്കിയ കണ്ണൂരിലെ പൊതുസമൂഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: