പാനൂര്‍: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികൂട്ടില്‍ പി.ജയരാജന് തന്നെ. ജില്ലയില്‍ നടന്നുവരുന്ന രാഷ്ട്രീയ അക്രമങ്ങളും കൊലപാതക പരമ്പരകള്‍ക്കും പിന്നില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനാണെന്ന ആരോപണത്തിന് പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുണ്ട്. അക്രമത്തിലൂടെ അരാജകത്വം സൃഷ്ടിച്ച് തന്റെ അധികാര രാഷ്ട്രീയം ബലപ്പെടുത്താനാണ് എന്നും പി.ജയരാജന് ശ്രമിച്ചത്. ആരും സൈ്വര്യമായി ജീവിക്കരുത്. രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് അതിലൂടെ പാവങ്ങള്‍ ജയിലറകളില്‍ അധിവസിക്കണമെന്ന മനോനിലയാണ് ജയരാജന്. 1994ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹക് പി.മോഹനനെ വധിച്ച കേസില്‍ പി.ജയരാജന് പ്രതിയായി. പിന്നീട് കൂത്തുപറമ്പ് ടൗണില്‍ തങ്ങളുടെ ആധ്യപത്യം ഉറപ്പിക്കുകയെന്ന രഹസ്യ അജണ്ട നടപ്പാക്കപ്പെട്ടു. കൂത്തുപറമ്പ് നഗരത്തില്‍ സിപിഎം ഗുണ്ടകള്‍ ഇന്നും വിലസുകയാണ്. ഗോഡൗണ്‍ നാസറും നാരായണനമെല്ലാം ഇന്നും നെറികേടിന്റെ പത്തിവിടര്‍ത്തി ഇവിടങ്ങളില്‍ കഴിയുന്നു.
കിഴക്കെ കതിരൂരില്‍ മറ്റുളള രാഷ്ട്രീയസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അന്യമായിരുന്നു. പി.ജയരാജനെ കണ്ട് ഓണമുണ്ണാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കാന്‍ ചെന്ന ബിജെപി അനുഭാവിയുടെ മാതാവിനെ ആട്ടിയിറക്കിയതും ചരിത്രം. 2014ല്‍ സിപിഎം സംഘം കഴുത്തറുത്തു കൊന്ന ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധിക്കാനായി പരസ്യമായി ആഹ്വാനം ചെയ്ത പി.ജയരാജനെ ജനങ്ങള്‍ മറന്നിട്ടില്ല. 1997ല്‍ കതിരൂരില്‍ വെച്ചായിരുന്നു പ്രസംഗം. അതിനുശേഷം മനോജിനു നേരെ മൂന്നു തവണ വധശ്രമമുണ്ടായി. മനോജിനെ പതിറ്റാണ്ടുകളോളം കാത്തിരുന്നു കൊല്ലാന്‍ പകയുടെ മൂര്‍ത്തരൂപമായ ജയരാജന് ഒരു മടിയുമുണ്ടായില്ല. സിബിഐയുടെ സമഗ്രമായ അന്വേഷണത്തില്‍ പി.ജയരാജനെ 25-ാം പ്രതിയാക്കിയതോടെ പൊതുസമൂഹം പകയുടെ ഈ പ്രതിരൂപത്തെ തിരിച്ചറിഞ്ഞു. 2013 ല്‍ മുസ്ലീംലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധത്തിലും പി.ജയരാജന് പ്രതിയായി. എന്നാല്‍ എല്‍ഡിഎഫ് ഭരണത്തില്‍ സ്വാധീനമുപയോഗിച്ച് കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ നേതാവിനു സാധിച്ചു. 1999ല്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയിലിട്ട് അരുംകൊല ചെയ്തത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ടിപി.ചന്ദ്രശേഖരന് വധത്തില്‍ പിടിക്കപ്പെട്ട ടി.കെ.രജീഷ് അന്വേഷണസംഘത്തിനു മുന്നില്‍ വ്യക്തമാക്കിയിരുന്നു. 2012 ല്‍ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊന്നതിലും പി.ജയരാജനെതിരെ സംശയമുന നീണ്ടു. തെളിവുകള്‍ പുറത്തുവന്നതോടെ ഉന്നത ഇടപെടലില്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ യുവാക്കളെ ചാവേറുകളാക്കി മാറ്റുകയാണ് കണ്ണൂര്‍ ജില്ലയില്‍. പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന വിളക്കോട്ടൂര്‍ വരെ ഇത്തരം ചെറുസംഘങ്ങളെ പരിശീലനം നല്കി പാര്‍ട്ടി പോറ്റുന്നു. അക്രമം നടന്നാല്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയുണ്ടെന്ന ഉറച്ച വിശ്വാസവും ഇവിടെ സമാധാനത്തിനു ഭീഷണിയായി മാറുന്നു. ബോംബും മാരകായുധങ്ങളും മുടക്കോഴിമലകളും എല്ലാം പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമാണ്. സമാധാനത്തിനുവേണ്ടി ഒരു ശ്രമവും നടത്താന്‍ പി.ജയരാജന് ഇതുവരെ ആത്മാര്‍ത്ഥമായി മുന്നോട്ടു വന്ന ചരിത്രമില്ല. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും പി.ജയരാജന് അതിക്രമം നടത്തി. സ്റ്റേഷന് വരാന്തയില്‍ കയറി പ്രസംഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ സിപിഎം സംസ്ഥാനകമ്മറ്റി പി.ജയരാജനെ പരസ്യമായി ശാസിച്ചു. ജില്ലാപോലീസ് മേധാവി തന്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള ശ്രമവും നടന്നു. ഇപ്പോള്‍ പിണറായി ടൗണില്‍ കൊല്ലപ്പെട്ട രമിത്ത് ഇവരുടെ അവസാനത്തെ ഇരയാകില്ലെന്ന ഭയത്തിലാണ് കണ്ണൂരിലെ ജനങ്ങള്‍. പണവും അധികാരവും ആള്‍ബലവും കൊണ്ട് അഹങ്കാരികളായ സിപിഎം നേതൃത്വത്തിലെ ചിലരാണ് കൊലയ്ക്കു പിന്നിലെ പ്രേരണാസ്രോതസ്. വരമ്പത്ത് കൂലി നല്‍കുമെന്ന് പ്രഖ്യാപിച്ചവരാണ് അക്രമങ്ങളിലെ മുഖ്യപ്രതികള്‍. ഇവര്‍ക്കെതിരെയാണ് നടപടി കൈകൊള്ളാന്‍ ആദ്യം ശ്രമിക്കേണ്ടതെന്നാണ് പൊതുസമൂഹം പറയുന്നത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്ത്തകന് അസ്ലമിനെ കൊന്ന കേസിലെ മുഖ്യപ്രതി പി.ജയരാജന്റെ അയല്‍വാസിയായ ബിജേഷ് എന്ന സുഗുണനാണ്. നാദാപുരത്തെ അസ്ലമിനെ ജീവിതത്തില്‍ കാണാത്ത സുഗുണന് എന്ന കൊലയാളി ആര്‍ക്കുവേണ്ടിയാണ് ആയുധമെടുത്തതെന്ന് പി.ജയരാജനെ അറിയുന്നവര്‍ക്ക് അറിയാം. ഇതിന് അന്വേഷണസംഘം തയ്യാറാവണമെന്നു മാത്രം. ജില്ലയില്‍ നടക്കുന്ന അക്രമരാഷ്ട്രീയത്തില്‍ ഇനിയും ജീവന് പൊലിയാതിരിക്കാന്‍ അണിയറയിലെ ആരാച്ചാരെയാണ് പുറത്തെത്തിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: