കൊച്ചി: കുത്തകവത്ക്കരണം മാധ്യമമേഖലയെയും ബാധിച്ചുവെന്നും സാമ്പത്തിക താത്പര്യത്തിനും ലോബിയിങ്ങിനുമായി മാധ്യമങ്ങളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘മാറുന്ന സമ്പദ്ഘടനയും മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിന്റെ ഭാഗമായി മുതല്‍മുടക്കിന്റെ ലാഭത്തിന് വേണ്ടിയുള്ള സാമ്പത്തിക മാര്‍ഗമായി മാധ്യമങ്ങള്‍ മാറി. പരസ്യം വില്ക്കാന് വേണ്ടി വാര്‍ത്ത നല്കുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ എത്തിയിരിക്കുന്നു. മാധ്യമ നയങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നും മാധ്യമനയത്തെ കുറിച്ച് കൂടുതല്‍ പഠനവും പരിശോധനയും നടത്തണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. നവമാധ്യമങ്ങള്‍ ബദലായി മാറുന്നുവെന്നും മാധ്യമപ്രവര്‍ത്തനം മാധ്യമ ഓഫീസുകളില്‍ ഒതുങ്ങുന്നതിനു പകരം പ്രസ്കഌബുകള് പോലെയുള്ള പൊതുമണ്ഡലങ്ങളിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസവും ആരോഗ്യമേഖലയും പോലെയുള്ള സേവനമേഖലകളില്‍ ഉണ്ടായ മാറ്റം മാധ്യമങ്ങളിലും ഉണ്ടായെന്നും വാര്‍ത്തകളുടെ പ്രാധാന്യം പോലും മാറിയെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗ മായ ബെന്നി ബെഹനാന് പറഞ്ഞു.
ഡെക്കാന്‍ ക്രോണിക്കിള്‍ ബ്യൂറോ ചീഫ് കെ.പി. സേതുനാഥ് മോഡറേറ്ററായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്. ഗോപകുമാര്‍, എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് കെ. രവികുമാര്‍, സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ എസ്. കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: