കൊച്ചി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ സ്പോട്ട് അഡ്മിഷനോടു സഹകരിക്കാതെ ഹൈക്കോടതി ഉത്തരവു ലംഘിച്ചെന്നും ഈ കോളജിലെ പ്രവേശന നടപടികള്‍ പൂര്‍ണ്ണമായും റദ്ദാക്കിയതു ശരിവച്ച് നീറ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്നും വ്യക്തമാക്കി എന്‍ട്രന്‍സ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എന്‍ട്രന്‍സ് കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച ഡിവിഷന് ബെഞ്ച് വസ്തുതകള്‍ സത്യവാങ്മൂലമായി നല്കാന് നിര്‍ദ്ദേശിച്ച് ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
പാലക്കാട് കരുണ മെഡിക്കല്‍ കോളജ് അധികൃതര്‍ സ്പോട്ട് അഡ്മിഷന് നടപടികളോടു സഹകരിക്കാതെ പ്രവേശനം വൈകിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാനേജ്മെന്റ് ക്വാട്ടയിലെ 30 സീറ്റുകളിലേക്കു നടത്തിയ പ്രവേശനത്തില്‍ അപാകത കണ്ടെത്തി തിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്രവേശന നടപടികളില്‍ അപാകതകള്‍ കണ്ടെത്തിയ ജയിംസ് കമ്മിറ്റി രണ്ടു കോളജുകളിലെയും പ്രവേശന നടപടികള്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്. ഒക്ടോബര്‍ ഏഴിന് സ്പോട്ട് അഡ്മിഷന് നടത്തി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നടപടികളുമായി സഹകരിക്കാതെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഇതട്ടിമറിച്ചെന്നാണ് കമ്മിഷണര്‍ കുറ്റപ്പെടുത്തുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ ആഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശന നടപടികള്‍ ആരംഭിച്ചെങ്കിലും 11.30 ഓടെയാണ് കോളജിന്റെ പ്രതിനിധികള്‍ എത്തിയത്. ഈ കോളജില്‍ അഡ്മിഷന് കിട്ടിയവരുടെ റോള്‍ നമ്പരോ നീറ്റിലെ റാങ്കോ രേഖപ്പെടുത്താത്ത ലിസ്റ്റാണ് ഹാജരാക്കിയത്. ഇതിനാല്‍ പരാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനത്തിന് യോഗ്യതയുണ്ടോ എന്നു പരിശോധിക്കാനായില്ല. പ്രധാനപ്പെട്ട രേഖകള്‍ ഒന്നും ഇവര്‍ ഹാജരായക്കിയില്ല. കോളജ് അധികൃതരോട് രജിസ്റ്ററില്‍ ഹാജര്‍ അടയാളപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാതെ ഉച്ചക്ക് 12 മണിയോടെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി.
കരുണ മെഡിക്കല്‍ കോളേജ് ചിലര്‍ക്ക് മാനേജ്മെന്റ് സീറ്റിലും എന്‍.ആര്.ഐ സീറ്റിലും അലോട്ട്മെന്റ് രേഖപ്പെടുത്തിയിരുന്നു. വിവിധ ട്രസ്റ്റുകളിലെ ആശ്രിതര്‍ക്കായി മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ നീക്കി വച്ചത് നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി ഇവ മെറിറ്റിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നതു പാലിച്ചില്ല. ഇവര്‍ ഹാജരാക്കിയ രേഖകള്‍ സ്പോട്ട് അഡ്മിഷന് നടത്താന്‍ പര്യാപ്തമായിരുന്നില്ല. തുടര്‍ന്ന് ഇ-മെയില്‍ മുഖേന ലഭ്യമാക്കാമെന്ന് കോളജ് അധികൃതര്‍ പറഞ്ഞെങ്കിലും വൈകുന്നേരം ഏഴു കഴിഞ്ഞിട്ടും രേഖകള്‍ ലഭ്യമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: