ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സ് വീണ്ടും വിവാദമാകുന്നു. ഫണ്ട് നല്‍കുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നല്കിയ നോട്ടീസുകള്‍ക്ക് പാര്‍ട്ടി മറുപടി നല്‍കിയില്ല. ഇതിന് പിന്നാലെ വെബ്സൈറ്റില്‍ നിന്ന് സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്തു.
രാഷ്ട്രീയത്തില്‍ സുതാര്യത അവകാശപ്പെട്ട് രൂപീകരിച്ച ആപ്പിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു സാമ്പത്തിക ശ്രോതസ്സ് വെളിപ്പെടുത്തുമെന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിഷയത്തില്‍ ആപ്പ് കുറ്റപ്പെടുത്തുകയും ചെയ്തു. പത്ത് രൂപ നല്കിയാല്പ്പോലും അഞ്ച് മിനിട്ടിനുള്ളില്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ വെബ്സൈറ്റിലെയും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിവരങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തി. ആരാണ് പണം നല്‍കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വെളിപ്പെടുത്തിയില്ല. ഇതേ തുടര്‍ന്ന് 2012 മുതല്‍ 2015 വരെയുള്ള വിവരങ്ങള്‍ വ്യക്തമാക്കാനാവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ മൂന്ന് തവണ ആദായ നികുതി വകുപ്പ് നോട്ടീസ് നല്കി. ഇത് അവഗണിച്ച പാര്‍ട്ടി വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കി.
ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിദേശ എന്‍ജിഒകള്‍ ആപ്പിന് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് പ്രകടമായതെന്ന് ബിജെപി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: