ഇടുക്കി: കാലവര്‍ഷം കുറഞ്ഞതോടെ ആശങ്ക കൂട്ടി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം താഴുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയുടെ പരമാവധി ഉല്‍പ്പാദന ശേഷി 780 മെഗാവാട്ട് ആണ്. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ജലനിരപ്പ് 2349.32 അടി, 45 ശതമാനം. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 2362.9 ആയിരുന്നു, 57 ശതമാനം. അതായത് 13.6 അടി വെള്ളം കുറവ്.
ഡാമിലേക്ക് 1.715 മില്യണ്‍ യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 972.80 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമില്‍ നിലവിലുണ്ട്. സംസ്ഥാനത്താകെ 2201.55 മില്യണ്‍ യൂണിറ്റിനാവശ്യമായ വെള്ളമാണ് ഡാമുകളിലുള്ളത്. 14 ഡാമുകളുള്ള ജില്ലയുടെ പല മേഖലകളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
എല്ലാ ഡാമുകളിലും മുന്‍വര്‍ഷത്തേക്കാള്‍ ജലനിരപ്പ് കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ നാളുകളെന്നതിന്റെ മുന്നറിയിപ്പാണ് പകല്‍ സമയത്തെ അസാധാരണമായി ചൂടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 66.5131 മില്യണ്‍ യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ഇതില്‍ 54.3651 മില്യണ്‍ യൂണിറ്റ് വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങിയതാണ്. ഇടുക്കിയില്‍ ഉല്‍പ്പാദിപ്പിച്ചത് 3.546 മില്യണ്‍ യൂണിറ്റ് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: