പമ്പ: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന സ്വര്‍ണ്ണക്കൊടിമരത്തിനുള്ള തേക്ക് തടി എണ്ണത്തോണിയില്‍ നിക്ഷേപിച്ചു. ഇന്നലെ പമ്പാ ഗണപതി ക്ഷേത്ര സന്നിധിയില്‍ നടന്ന തൈലാധിവാസ ചടങ്ങില്‍ തന്ത്രി കണ്ഠര് രാജീവര് തൈലം പൂജിച്ചു നല്കി.
കസ്തൂരി മഞ്ഞള്‍, പച്ചക്കര്‍പ്പൂരം, ഇരട്ടിമധുരം, കടുക്ക, ചഞ്ചല്യം, തേന്‍, കോലരക്ക്, മെഴുക്, വയമ്പ് തുടങ്ങിയ ഔഷധങ്ങള്‍ പ്രത്യേക അനുപാതത്തിലെടുത്ത് എള്ളെണ്ണയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഔഷധക്കൂട്ടാണ് തൈലാധിവാസത്തിനുപയോഗിച്ചത്. നാല്‍പ്പത്തിയൊന്ന് കലശങ്ങളില്‍ നിറച്ച് പൂജിച്ചതൈലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പമ്പാ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന എണ്ണത്തോണിയിലെ തേക്കുതടിയില്‍ ഒഴിച്ചു.
തൈലാധിവാസ ചടങ്ങിന് മുന്നോടിയായി ശുദ്ധിക്രിയ നടത്തി തോണിയെ പവിത്രീകരിച്ചിരുന്നു. ചെത്തിയൊരുക്കി ഉരുളാക്കിയ തേക്കുതടി തുണികൊണ്ട് പൊതിഞ്ഞാണ് തോണിയിലിറക്കിയത്. സുരേഷ് ഗോപി എം.പി, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജി.മുരളീകൃഷ്ണന്, അഡ്വ.കമ്മീഷണര്‍ എ.എസ്.പി. കുറുപ്പ്, തിരുവാഭരണം കമ്മീഷണര്‍ പാര്‍വ്വതി, വാസ്തു ആചാര്യന് ഡോ.മുരളീധരന്‍നായര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, പി.ആര്.ഒ. മുരളി കോട്ടയ്ക്കകം, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തൈലാധിവാസ ചടങ്ങ് പൂര്‍ത്തിയായ ഉടന്‍ നാഗരാജാവായ രാജവെമ്പാലയുടെ സാന്നിദ്ധ്യം ഉണ്ടായത് ഭക്തരില്‍ ആഹ്ലാദവും അത്ഭുതവും ജനിപ്പിച്ചു.
തൈലാധിവാസ മണ്ഡപത്തിന് പ്രദക്ഷിണമായി വന്ന് മേല്‍ക്കൂരയില്‍ കയറി രാജവെമ്പാല സ്ഥാനം പിടിച്ചതോടെ ഭക്തര്‍ ശരണാരവം മുഴക്കി വരവേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: