കോട്ടയം: കൊലപാതക രാഷ്ട്രീയത്തിന് ഇനിയെങ്കിലും അറുതിവരുത്തേണ്ടത് രാജ്യനന്മയ്ക്ക് ആവശ്യമാണെന്ന് എന്‍എസ്എസ്. അതിനായി എല്ലാ രാഷ്ട്രീയനേതൃത്വങ്ങളും ഒരുപോലെ രംഗത്തിറങ്ങണമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏതാനും നാളുകള്‍ക്കിടെ രാഷ്ട്രീയത്തിന്റെ പേരില്‍ ഏഴോളം കൊലപാതകങ്ങളാണ് നടന്നത്. ഈ കൊലപാതകങ്ങളിലൂടെ ഓരോ കുടുംബത്തിനും ഉണ്ടാകുന്ന അനാഥത്വവും വേദനയും കേരളത്തിന്റെ മുഴുവന്‍ വേദനയായി മാറുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയായിരുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരമാണ്.
ജനാധിപത്യസംവിധാനത്തില്‍ പ്രകടമാകേണ്ടത് പക്വതയും പരസ്പര ബഹുമാനവുമാണ്. സഹിഷ്ണുത ജനാധിപത്യത്തിന് അനിവാര്യവുമാണ്. ഈ തിരിച്ചറിവില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എത്തിച്ചേരുമ്പോള്‍ മാത്രമേ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അവസാനമാകൂ. വഴിതെറ്റിയ പ്രവര്‍ത്തകരെ തിരുത്തേണ്ടത് രാഷ്ട്രീയ നേതാക്കളാണ്.
നേതാക്കളുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും അക്രമത്തിന് പ്രചോദനമാകരുത്.
ഇനിയെങ്കിലും, രാഷ്ട്രീയത്തിന്റെ പേരില്‍ ആരുടെയും ചോരയും കണ്ണീരും ഇവിടെ വീഴില്ലെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിയണം. ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്ട്ടികളെന്നതിലുപരി, മനുഷ്യത്വപരമായ സമീപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: