കൊച്ചി: ബ്ലാസ്റ്റേഴ്സിന് ഇന്ന് മൂന്നാം നാട്ടങ്കം. തുടരെ രണ്ട് തോല്‍വികള്‍ക്കുശേഷം നേടിയ സമനിലയുടെ പിന്‍ബലത്തില്‍ ടീം സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. എതിരാളികള്‍ ചില്ലറക്കാരല്ല, മുംബൈ സിറ്റി എഫ്സി. രാത്രി ഏഴിന് ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ കിക്കോഫ്.
ഡീഗൊ ഫോര്ലാന് എന്ന ഉറുഗ്വെ സൂപ്പര്‍ താരമാണ് മുംബൈയുടെ ആകര്‍ഷണം. ഫോര്ലാനെ കാണാമെന്ന കേരളത്തിലെ ആരാധകരുടെ ആശയിപ്പോള്‍ നിരാശയായി. പരിക്കു മൂലം താരം കൊച്ചിയിലേക്കു വന്നില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ഫോര്ലാന് പരിക്കേറ്റത്. പ്രണോയ് ഹാല്‍ഡറുടെ സേവനവും ഇന്ന് മുംബൈക്ക് ലഭിക്കില്ല. കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയതാണ് ഹെല്‍ഡര്‍ക്ക് തിരിച്ചടിയായത്. ഹെല്‍ഡര്‍ക്ക് പകരം വിങ്ങുകളില്‍ക്കൂടി അതിവേഗ മുന്നേറ്റം നടത്തുന്ന ഹെയ്തി രാജ്യാന്തരതാരം സോണി നോര്‍ഡെ ആദ്യഇലവനില്‍ കളിച്ചേക്കും. കാര്യമായ മറ്റു മാറ്റങ്ങളൊന്നും മുംബൈ ടീമില്‍ ഉണ്ടായേക്കില്ല.
അതേസമയം, ബ്ലാസ്റ്റേഴ്സിനും ചില ആശങ്കകളുണ്ട്. പ്രതിരോധത്തിന്റെ നെടുംതൂണും കഴിഞ്ഞ മത്സരത്തിലെ നായകനുമായ സെഡ്രിക് ഹെങ്ബര്‍ട്ട് ഇന്ന് കളിക്കില്ല. കഴിഞ്ഞ ദിവസം ദല്‍ഹി ഡൈനാമോസിനെതിരായ കളിക്കിടെയാണ് ഹെങ്ബര്ട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് 64-ാം മിനിറ്റില്‍ അദ്ദേഹം കളിക്കളം വിട്ടു.
എന്നാല്‍, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് മടങ്ങിയെത്തിയതിന്റെ ആവേശവും ആഹ്ലാദവുമുണ്ട് ടീമന്. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ പോയ ഹ്യൂസ് കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഹ്യൂസ് ഇന്ന് കളിക്കും. ദല്‍ഹിക്കെതിരേ കളിച്ച ടീമില്‍ കാര്യമായ മാറ്റം ഉണ്ടായേക്കില്ല. ബ്ലാസ്റ്റേഴ്സ് ടീം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ ചോയിസ് സ്കൂള്‍ മൈതാനിയില്‍ പരിശീലനം നടത്തി.
മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ദല്‍ഹിക്കെതിരെ മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്സ്. 4-3-3 ശൈലിയില്‍ ആക്രമണത്തിന് മുന്‍തൂക്കം നല്കി സ്റ്റീവ് കോപ്പല്‍ ടീമിനെ ഇറക്കി. എന്നാല്‍, മൈക്കല്‍ ചോപ്ര, അന്റോണിയോ ജര്‍മ്മന്‍, ഡക്കന്‍സ് നാസണ് എന്നീ മുന്നേറ്റ നിരക്കാര്‍ അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ മത്സരിച്ചു. ഇന്ന് ചോപ്രയെ സൈഡ്ബെഞ്ചിലേക്ക് മാറ്റി കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ ഇറക്കാന്‍ സാധ്യത. ടീമിലെ മലയാളി സ്ട്രൈക്കറായ മുഹമ്മദ് റാഫിയെ കഴിഞ്ഞ കളികളില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിലും ആരാധകര്‍ നിരാശരാണ്. എങ്കിലും ഇന്നും അതിന് സാധ്യതയില്ല.
മറുവശത്ത് ആദ്യ മത്സരത്തില്‍ 1-0നു എഫ്സി പൂനെ സിറ്റിയേയും രണ്ടാം മത്സരത്തില്‍ 1-0നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേയും തോല്‍പ്പിക്കുകയും കഴിഞ്ഞ കളിയില്‍ 1-1നു അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് സമനിലയും പിടിച്ച മുംബൈ സിറ്റി ഇതുവരെ തോല്‍വിയറിയാത്ത ടീം.
ബ്ലാസ്റ്റേഴ്സും മുംബൈയും നാലു തവണ ഏറ്റുമുട്ടിയതില്‍ ഒരിക്കല്‍ പോലും ബ്ലാസ്റ്റേഴ്സിനെ ജയം കടാക്ഷിച്ചില്ല. മുംബൈ ഒരിക്കല്‍ ജയിച്ചപ്പോള്‍ മറ്റു മൂന്നെണ്ണവും സമനിലയില്‍ കലാശിച്ചു. ആദ്യ സീസണിലെ മൂംബൈയില്‍ നടന്ന ആദ്യ മത്സരത്തിലായിരുന്നു മുംബൈ സിറ്റിയുടെ ജയം. നിക്കോളാസ് അനേല്‍ക്കയുടെ ഗോളിനാണ് അന്ന് തോറ്റത്.
മുന്‍ മത്സരങ്ങളിലെന്നപോലെ 4-4-1-1 ശൈലിയിലായിരിക്കും മുംബൈ സിറ്റി ഇറങ്ങുക. ലിയോ കോസ്റ്റയെ അറ്റാക്കിങ് മിഡ്ഫീല്‍ഡറും അര്‍ജന്റീനയുടെ മാത്ത്യാസ് ഡിഫെഡ്രികോയെ സ്ട്രൈക്കറാക്കിയുമായിരിക്കും ആദ്യ ഇലവന്. പ്രതിരോധത്തില്‍ ലൂസിയാന്‍ ഗോയിനും ജെര്‍സണ്‍ വിയേരയും രാള്‍ട്ടെ, ഐബര്ലാങ് കോങ്ജി എന്നിവരാകും ഇറങ്ങുക. മധ്യനിരയില്‍ ക്രിസ്റ്റ്യന്‍ വാഡ്കോസ്, ബോയ്താങ് ഹാവോകിപ്, സ്നേഹജ് സിങ്, സോണി നോര്‍ഡെ എന്നിവരും. ഗോള്‍വലയ്ക്ക് മുന്നില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ വോള്‍പാറ്റോയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: